നീതു എത്തിയില്ല, എപ്പോള്‍ വേണമെങ്കിലും വരാമെന്നു പറഞ്ഞ് അനില്‍ അക്കരയും രമ്യാ ഹരിദാസും കാത്തിരിപ്പ് അവസാനിപ്പിച്ചു

തൃശൂര്‍: ലൈഫ് മിഷന്‍ വീടുകള്‍ക്ക് തടസം നില്‍ക്കരുതെന്ന് അനില്‍ അക്കരയ്ക്ക് കത്തെഴുതി സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിക്കുവേണ്ടി അനില്‍ അക്കര എം.എല്‍.എയും രമ്യ ഹരിദാസ് എംപിയും കാത്തിരുന്നത് വെറുതെയായി. വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ എങ്കക്കാട് മങ്കര റോഡില്‍ ഇന്ന് 29-9-2020 രാവിലെ 9 മുതല്‍ അനില്‍ അക്കര കാത്തിരുന്നു. പക്ഷെ ആരുമെത്തിയില്ല. നീതു കുറിപ്പില്‍ പറഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും എംഎല്‍എയ്ക്കും എംപിയ്ക്കുമൊപ്പം പെണ്‍കുട്ടിയെ പ്രതീക്ഷിച്ച് കൂടെയുണ്ടായിരുന്നു. രാവിലെ ഒമ്പതു മുതല്‍ 11 വരെ കാത്തിരുപ്പ് സമരം നടത്തിയത്.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളാണ് താനെന്നാണ് പെണ്‍കുട്ടിയുടെ കുറിപ്പില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുതെന്നും വിവരിച്ച് നീതു ജോണ്‍സണ്‍ അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സി.പി.എം സൈബര്‍ ഇടങ്ങളില്‍ കൂടിയാണ് ഈ കത്ത് പ്രചരിച്ചത്.

ഇതിലെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് അനില്‍ അക്കര എംഎല്‍എ റോഡില്‍ കാത്തിരുന്നത്. കത്തില്‍ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ സൈറാബാനുവിനെയും പരാമര്‍ശിച്ചിരുന്നു.

‘നീതു മോളെ കാണാന്‍ ഈ ചേച്ചിയും’ എന്ന് പ്രഖ്യാപിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസും അനില്‍ അക്കരയ്ക്കും കൗണ്‍സിലര്‍ക്കും ഒപ്പം കാത്തിരിപ്പിനെത്തിയിരുന്നു. നീതു എത്തുകയാണെങ്കില്‍ ഭാര്യ ലോണെടുത്ത് വീട് പണിതു കൊടുക്കുമെന്നും അനില്‍ അക്കര അറിയിച്ചിരു്‌നു. നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അനില്‍ അക്കര എംഎല്‍എ അറിയിച്ചിരുന്നു. കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനില്‍ അക്കരയും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്. കുട്ടിയെ കണ്ടെത്താനായി അനില്‍ അക്കര പൊലീസില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക സംസ്ഥാന ലൈഫ് മിഷന്‍ ഇതുവരെ തയാറാക്കിയിട്ടില്ല. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് അനില്‍ അക്കരയുടെ ആരോപണം.

Share
അഭിപ്രായം എഴുതാം