ബീജിംഗ്: ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ പൂർത്തീകരിക്കുന്നതിനു മുൻപു തന്നെ കോവിഡിനുള്ള വാക്സിനേഷൻ നടപടികളാരംഭിക്കാനുള്ള ചൈനയുടെ പരിപാടിക്ക് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നതായി ചൈനീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആഗോളതലത്തിൽ ആരോഗ്യ വിദഗ്ധരുടെ കടുത്ത വിമർശനം ഏറ്റുവാങ്ങിയ ചൈനയുടെ ‘അടിയന്തിര വാക്സിനേഷൻ പരിപാടി ‘യെ കുറിച്ചാണ് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ ഉദ്യോഗസ്ഥനായ ഷെങ് സോങ്‌വെ വെളിപ്പെടുത്തൽ നടത്തിയത്.
ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ സുരക്ഷയും കാര്യക്ഷമതയും തെളിയിക്കപ്പെടുന്നതിന് മുമ്പ് തന്നെ ‘അടിയന്തര ഉപയോഗ പരിപാടി ‘ ആരംഭിക്കാൻ ജൂൺ അവസാനത്തിൽ തന്നെ ചൈനീസ് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതു പ്രകാരം ജൂലൈ മുതൽ ചൈന ലക്ഷക്കണക്കിന് ആളുകൾക്ക് പരീക്ഷണാത്മക കോവിഡ് -19 വാക്സിനുകൾ നൽകുന്നുണ്ട്.
“അംഗീകാരത്തിനുശേഷം, ഞങ്ങൾ ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസിലെ ബന്ധപ്പെട്ട പ്രതിനിധികളെ വിവരം അറിയിക്കുകയും സംഘടനയുടെ അനുമതിയും പിന്തുണയും നേടുകയും ചെയ്തിരുന്നു” സോങ്‌വേ പറയുന്നു.
അതേ സമയം ഏതെങ്കിലും ആരോഗ്യ ഉൽപ്പന്നത്തിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകാൻ രാജ്യങ്ങൾക്ക് അവരുടെ ദേശീയ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് സ്വയംഭരണാവകാശമുണ്ടെന്നും ചൈനയും മറ്റ് രാജ്യങ്ങളും വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കായി ഇതിനകം തന്നെ അങ്ങനെ ചെയ്തിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മരിയംഗേല സിമാവോ പറയുന്നത്.

