മുന്‍ നാവിക ഉദ്യോഗസ്ഥന് ശിവസേന നേതാക്കളുടെ ക്രൂര മര്‍ദ്ദനം. ഉദ്ധവ് താക്കറെയ്ക്കെതിരെയുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതാണ് കുറ്റം

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെയുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു എന്ന് ആരോപിച്ച് മുന്‍ നാവിക ഉദ്യോഗസ്ഥനെ ശിവസേന നേതാക്കള്‍ ക്രൂരമായി മര്‍ദ്ദി ച്ചു. സംഭവത്തില്‍ ശിവസേന ശാഖാ പ്രമുഖ് കമലേഷ് കദമിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടിവലി ഈസ്റ്റില്‍ നടന്ന ആക്രമണത്തില്‍ നാവിക ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. മദന്‍ ശര്‍മയുടെ കണ്ണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. രണ്ട് പേര്‍ ഒളിവിലാണ്. ശിവസേന പ്രവര്‍ത്തകനായ സഞ്ജയ് മഞ്ചരേയും അറസ്റ്റ് ചെയ്തു. മദന്‍ശര്‍മ നോര്‍ത്ത് എസി ദിലീപ് സാവന്തിന് മുമ്പാകെ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ദിലീപ് സാവന്ത് പറഞ്ഞു.

ശിവസേനയെയും ഉദ്ധവ് താക്കറെയെയും പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിനാണ് മര്‍ദ്ദനം ഉണ്ടായത്. ബിജെപി എം.എല്‍.എ അതുല്‍ ഭട്ട്കല്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്രമ വിവരം പുറത്തറിഞ്ഞത്. ആറ് പേര്‍ മദന്‍ ശര്‍മയുടെ വീട്ടിലേക്ക് ഇരച്ചു കയറി അദ്ദേഹത്തെ വലിച്ചിറക്കി കൊണ്ടുവരുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് മുഖത്ത് തുടരെ അടിക്കുന്നതും കാണാം. ശിവസേന കങ്കണ റനൗത്തിന്റെ വീട് തകര്‍ത്തതിന് ശേഷം, മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മദന്‍ ശര്‍മയെ ക്രൂരമായി മര്‍ദിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു അതുല്‍ ഭട്ട്കല്‍ക്കറിന്റെ ട്വീറ്റ്. മുഖ്യമന്ത്രി ഉദ്ധവ് ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വിവാദമായതോടെമദന്‍ ശര്‍മ സമത നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ശിവസേനയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉദ്ധവ് താക്കറെ സംസ്ഥാനത്തെ ഗുണ്ടാഭരണം അവസാനിപ്പിക്കണമെന്ന് ഫട്നാവിസ് ആവശ്യപ്പെട്ടു. വാട്സാപ്പ് ഫോര്‍വേര്‍ഡിന്റെ പേരില്‍ നടത്തിയ ആക്രമണത്തിന് ശക്തമായ നടപടി ഉണ്ടാവണമെന്നും ഫട്നാവിസ് ആവശ്യപ്പെട്ടു. ബിജെപി നേതാവ് കിരിത് സോമയ്യയും ആക്രമണത്തിനെതിരെ രംഗത്തെത്തി.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കാന്തിവലി പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ ഇരിക്കുമെന്ന് സോമയ്യ പറഞ്ഞു. നാണക്കേട് എന്ന ക്യാപ്ഷനോടെ കങ്കണ റനൗത്തും ട്വീറ്റില്‍ പ്രതികരിച്ചു. പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ശിവസേന പ്രതിരോധത്തിലായിരി ക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →