മീന്‍ കയറ്റിവന്ന ലോറി തടഞ്ഞുനിര്‍ത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഇതര സംസ്ഥാനത്തു നിന്നും മീനുമായി എത്തിയ ലോറി തടഞ്ഞ്‌ നിര്‍ത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ എട്ട്‌ ഉദ്യോഗസ്ഥര്‍ അറസ്‌റ്റിലായി. ദേശീയ പാതയിലെ കോവിഡ്‌ പരിശോധനാ ചെക്ക്‌ പോസ്‌റ്റില്‍ വച്ച്‌ കേട്‌ വന്നവയെന്ന്‌ വരുത്തി തീര്‍ത്ത്‌ ലക്ഷക്കണക്കിന്‌ രൂപയുടെ മത്സ്യം നശിപ്പിച്ചുകളയുമെന്ന്‌ ഭീഷണി പ്പെടുത്തിയാണ്‌ കൈക്കൂലി വാങ്ങിയത്‌.

മത്സ്യ മൊത്തവ്യാപാരിയുമായി ചേര്‍ന്നുളള തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലന്‍സ്‌ സംഘം ഇവരെ കുടുക്കിയത്‌. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്‌.

2020 മെയ്‌ മാസം 10-ാം പത്താം തീയതിയാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. കര്‍ണ്ണാടകയില്‍ നിന്നും കളയിക്കാവിളയിലേക്ക്‌ മത്സ്യവുമായി എത്തിയ ലോറി കായംകുളം കൃഷ്‌ണപുരത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഷാനവാസും മറ്റ്‌ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ തടഞ്ഞ്‌ നിര്‍ത്തി . ലോറി ചെക്ക്‌ പോസ്‌റ്റ്‌ കടത്തിവിടാന്‍ ഒരുലക്ഷം രുപ കൈക്കൂലി ചോദിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പഴകിയ മീന്‍ എന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കി നടപടിയെടു ക്കുമെന്നായിരുന്നു ഭീഷണി.

ലോറി ഡ്രൈവര്‍ കര്‍ണ്ണാടകയിലെ ഉടമയെ വിളിക്കുകയും അയാള്‍ കായംകുളത്തെ മത്സ്യ മൊത്തവ്യാപാരി താജുദ്ദീനെ വിളിച്ച്‌ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മത്സ്യം കേടുവന്നതല്ലെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന്‌ താജുദ്ദീനെ ഒഴിവാക്കി മറ്റ്‌ ഇടനിലക്കാര്‍ വഴി 75,000 രൂപ വാങ്ങി ലോറി വിട്ടയക്കുകയായിരുന്നു.

ഈ വിവരം താജുദ്ദീനാണ്‌ വിജിലന്‍സിനെ അറിയിച്ചത്‌. വിജിലന്‍സ്‌ അന്വേഷണം തുടങ്ങിയതോടെ പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിന്‌ തയ്യാറായ ഉദ്യോഗസ്ഥ സംഘത്തെ താജുദ്ദീന്‍റെ കായം കുളത്തെ വീട്ടിലേക്ക്‌ വിളിച്ചു വരുത്തുകയും പ്രസ്‌തുത പണം ഉദ്യോഗസ്ഥര്‍ തിരിച്ചുനല്‍കുന്ന സിസിടി വി ദൃശ്യങ്ങള്‍ അടക്കം വിജിലന്‍സിന്‌ ലഭ്യമാക്കുകയും ചെയ്‌തു

സംഭവത്തില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഷാനവാസ്‌ ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം നല്‍കും. കോവിഡ്‌ പ്രമാണിച്ച്‌ അറസ്റ്റ്‌ ഒവിവാക്കി. കൈക്കൂലി യായി വാങ്ങിയ 75,000 രൂപ കോടതിയില്‍ ഹാജരാക്കും. കോട്ടയം വിജിലന്‍സ്‌ റേഞ്ച്‌ എസ്‌പി വി.ജി വിനോദിന്‍റെ നേതൃത്വത്തിലുളള സംഘമാണ്‌ കേസന്വേഷിച്ചത്‌.

Share
അഭിപ്രായം എഴുതാം