മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻറെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി റിയാ ചക്രവർത്തി വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. മുംബൈ സെഷൻസ് കോടതി മുൻപാകെയാണ് റിയ ജാമ്യ ഹർജി നൽകിയത് .
നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ മുംബൈയിൽ ഓഫീസിൽ വിളിച്ചുവരുത്തി തന്നെ ചോദ്യം ചെയ്യുമ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല എന്ന് ജാമ്യാപേക്ഷയിൽ നടി ആരോപിക്കുന്നു. ഒന്നിലേറെ പുരുഷ ഉദ്യോഗസ്ഥരാണ് തന്നെ ചോദ്യം ചെയ്തത്. വനിതകളെ ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുള്ളതാണ്. ഇത് എൻ സി ബി ലംഘിച്ചതായി നടി ആരോപിക്കുന്നു.
ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കാൻ പലതവണ നിർബന്ധിച്ചതായും റിയയുടെ ആരോപിക്കുന്നു.
ഒരു ദിവസം മുൻപാണ് ബോളിവുഡ് നടി റിയ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. നടിയെ സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബർ 6, 7 ,8 തീയതികളിൽ ആണ് മുംബൈയിലെ ഓഫീസിൽ വിളിച്ചുവരുത്തി നടിയെ എൻ.സി.ബി ചോദ്യം ചെയ്തത്.
കാമുകനായ സുശാന്തിന് ഉപയോഗിക്കാൻ മയക്കുമരുന്ന് എത്തിച്ചു നൽകിയത് റിയാ ചക്രവർത്തി ആണെന്നും ഇതിനായുള്ള പണമിടപാടുകൾ റിയയാണ് നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. റിയ ചക്രവർത്തി ഒരു മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നും എൻ.സി.ബി ആരോപിക്കുന്നു.
എന്നാൽ റിയയുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്നവ മാത്രമാണെന്നും റിയയെ ബോധപൂർവ്വം കേസിൽ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും റിയയുടെ അഭിഭാഷകൻ ആരോപിക്കുന്നു. നടിയുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

