മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മണി മുഴക്കൽ പ്രതിഷേധം. ബിജെപിയുടെ നേതൃത്വത്തിലാണ് മണിമുഴക്കി കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം.
സംസ്ഥാനസര്‍ക്കാര്‍ മദ്യശാലകളും ഷോപ്പിംഗ് മാളുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുന്‍കരുതല്‍ പാലിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാര്‍ അവരുടെ ആരാധനയ്ക്ക് തടസമാവരുത് എന്നാണ് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. ജനങ്ങള്‍ക്ക് മാനസിക ഉല്ലാസം ലഭിക്കാൻ ആരാധനാലയങ്ങളിലേക്ക് പോവുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ശനിയാഴ്ച്ച മാത്രം ഇവിടെ 16867 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 764281 ആയി. ശനിയാഴ്ച്ച സംസ്ഥാനത്ത് 328 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരേയും 24103 പേരാണ് മരണപ്പെട്ടത്.
നേരത്തെ ആഗസ്റ്റ് 26 നായിരുന്നു സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 14888 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.
ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് നേരത്തെ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശം തേടിയിരുന്നു. എന്നാല്‍ തുറക്കുന്നതിലെ ഭവിഷ്യത്തുകള്‍ ആലോചിച്ച് വിഷയത്തില്‍ ഇതുവരേയും തീരുമാനം ആയില്ല.

