പതഞ്ജലിയുടെ കൊറോണില്‍ തര്‍ക്കം; സമാന നാമത്തില്‍ കീടനാശിനയുണ്ടെന്ന കാരണത്താല്‍ ആ പേര് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കൊറോണില്‍ വ്യാപാരമുദ്ര ഉപയോഗിക്കുന്നതില്‍നിന്ന് പതഞ്ജലിക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല നിരോധം കോടതി സ്ഥിരപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരേ യോഗ ഗുരുവും ബിസിനസുകാരനുമായ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ നല്‍കിയ ഹര്‍ജി സുപ്രിം കോടതി പരിഗണിക്കില്ല. കേസ് ഹൈക്കോടതിയിലേക്ക് തന്നെ മാറ്റി. സമാന നാമത്തില്‍ കീടനാശിനയുണ്ടെന്ന കാരണത്താല്‍ ആ പേര് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഹൈക്കോടതിയിലേക്ക് തന്നെ മാറ്റിയത്.

കൊറോണില്‍ എന്ന വ്യാപാരമുദ്രയുമായി ബന്ധപ്പെട്ട കേസുകളിലാണ് കമ്പനിക്കെതിരായി മദ്രാസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയറിംഗ്‌ പ്രൈവറ്റ് ലിമിറ്റഡിന് അനുകൂലമായാണ് കോടതി കഴിഞ്ഞ മാസം ഇടക്കാല ഉത്തരവ് നല്‍കിയിരുന്നത്. വ്യാപാരമുദ്ര നിയമപ്രകാരം കൊറോണില്‍ 92 ബി തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരുദ്ര കോടതിയെ സമീപിച്ചിരുന്നത്. വ്യാവസായിക ഉപയോഗത്തിനായുള്ള ആസിഡ് ഇന്‍ഹിബിറ്റര്‍ ഉല്‍പന്നത്തിനുവേണ്ടിയാണ് കൊറോണില്‍ ട്രേഡ് മാര്‍ക്ക് 1993 ജൂണിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2027 വരെ വ്യാപാരമുദ്രയില്‍ അരുദ്രക്ക് അവകാശം നിലനില്‍ക്കുകയും ചെയ്യും. അതിനിടയിലാണ് കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പതഞ്ജലി ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് കൊറോണില്‍ എന്ന പേര് സ്വീകരിച്ചത്. ഈ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമായിരുന്നിട്ടും ദിവ്യ മന്ദിര്‍ യോഗ നിര്‍മിച്ച ഗുളിക പതഞ്ജലി വിതരണം ചെയ്തതിനെ തുടര്‍ന്നാണ് ശിക്ഷാ നടപടി. രജിസ്ട്രിയില്‍ വ്യാപരമുദ്ര പരിശോധിക്കുക എളുപ്പമായതുകൊണ്ടുതന്നെ ഈ കേസ് പതഞ്ജലി ക്ഷണിച്ചുവരുത്തിയതാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികള്‍ തങ്ങളുടേത് 10,000 കോടി മൂലധനമുള്ള കമ്പനിയാണെന്ന് ആവര്‍ത്തിച്ച് പറയുകയാണെന്നും എന്നിട്ടും കൊറോണ വൈറസിന് പരിഹാരം നിര്‍ദ്ദേശിച്ചതിലൂടെ പൊതുജനങ്ങള്‍ക്കിടയിലെ ഭയവും പരിഭ്രാന്തിയും മുതലെടുത്ത് കൂടുതല്‍ ലാഭം കൊയ്യാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണില്‍ ടാബ് ലെറ്റ് കോവിഡിനുള്ള ചികിത്സയല്ലെന്നും മറിച്ച് ചുമ, ജലദോഷം, പനി എന്നിവക്കെതിരെ പതിരോധശേഷി വര്‍ധിപ്പിക്കുന്നതാണെന്നുമാണ് കമ്പനി കോടതിയില്‍ വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →