ഒരുകോടി രൂപ വിലവരുന്ന 40 കിലോ കഞ്ചാവ് പിടിച്ചു; സവാളയുടെ മറവി‍ല്‍ വന്‍ കഞ്ചാവ് വ്യാപാരം

തിരുവനന്തപുരം: ആലംകോട് ജംഗ്ഷനിലെ  മാമ്പൂ എന്ന റെസ്റ്റോറന്‍റ് കേന്ദ്രീകരിച്ച നടത്തിവന്ന കഞ്ചാവ് വ്യാപാരം ആറ്റിങ്ങല്‍ എക്സൈസ് സംഘം പിടികൂടി. കീഴാറ്റിങ്ങല്‍ സ്വദേശികളായ അര്‍ജുന്‍, അജില്‍ എന്നിവരും ആറ്റിങ്ങല്‍  ഗേള്‍സ് ഹൈസ്കൂളിന് സമീപം  താമസിക്കുന്ന ഗോകുലുമാണ് പിടിയിലായത്.  കന്നുകുട്ടി, കോഴിക്കുഞ്ഞ്‌, സവാള എന്നിവ  ലോഡ്കണക്കിന് ഇറക്കി വ്യാപരം ചെയ്ത് വന്നിരുന്നവരാണിവര്‍. ഇതിനിടയ്ക്കാണ് ആറ്റിങ്ങല്‍   ആലങ്കോട്  ഹോട്ടല്‍ കെട്ടിടത്തിന്‍റെ ഒരുഭാഗം വാടകയ്ക്കെടുത്ത് ഓണ്‍ലൈന്‍ കഞ്ചാവ് കച്ചവടം ആരംഭിച്ചത്. 

ലോക്ക്ഡൗണ്‍ കാലത്ത് അതിര്‍ത്തി പരിശോധന കാര്യമായി നടക്കാതെ വരികയും മദ്യവ്യാപാരം നിറുത്തിവയ്ക്കുകയും ചെയ്ത സാഹചര്യം മുതലെടുത്താണ്  കഞ്ചാവ് വ്യാപാരം ആരംഭിച്ചത്.  കഞ്ചാവിന്‍റെ മൊത്തക്കച്ചവടമാണ്  ഇവര്‍ നടത്തിയിരുന്നത്. ഗൂഗിള്‍  പേ മുഖാന്തിരമോ, ബാങ്ക് വഴിയോ പണം അക്കൗണ്ടില്‍ എത്തിയാല്‍ ഇവര്‍ നിശ്ചയിക്കുന്ന സ്ഥലത്ത്  കാറിലോ ലോറിയിലോ കഞ്ചാവ് എത്തിച്ചു നല്‍കും.

കഞ്ചാവിന്‍റെ  ഫോട്ടോയെടുത്ത് വാട്സാപ്പുവഴി  സാമ്പിള്‍ കാണിക്കും. സ്റ്റഫ് എന്ന കോഡ്  നാമത്തിലാണ് ഇവരുടെ  ഇടയില്‍  കഞ്ചാവ് അറിയപ്പെട്ടിരുന്നത്. സവാള ചാക്കിനിടയില്‍ ഒളിപ്പിച്ചും കഞ്ചാവ് കടത്തിയിരുന്നു. ഇടുക്കിയില്‍ നിന്ന് അടുത്തയിട വാങ്ങിയ ഫോര്‍ച്ച്യൂണ്‍ കാറിലാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കാലി  ലോറികളില്‍ കാബിനിലൊളിപ്പിച്ചും കഞ്ചാവ് കടത്തിയിരുന്നു. ആഡംബര കാറുകളും  കാലിലോറികളും പരിശോധിക്കില്ലെന്നുളളതാണ്  ഇവര്‍ കണ്ടെത്തിയ പ്ലസ് പോയിന്‍റ്. പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഒരു നോട്ടെണ്ണല്‍ മെഷീനും  വാങ്ങിയിരുന്നു.

അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റടിയിലാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റടിയില്‍  വാങ്ങുമെന്ന്  എക്സൈസ് സിഐ അജിദാസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →