അനധികൃതമായി അച്ചടിച്ച 35 കോടി രൂപ വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പിടികൂടി യുപി പോലിസ്

ലക്‌നൗ: അനധികൃതമായി അച്ചടിച്ച 35 കോടി രൂപ വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പിടികൂടി യുപി പോലിസ്. സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.ബിജെപി നേതാവിന്റെ മകന്‍ സച്ചിന്‍ ഗുപ്തക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മീററ്റ് ജില്ലയിലുളള ഗോഡൗണില്‍ നിന്ന് ആറു പ്രിന്റിങ് മെഷീനുകളും പോലീസ് കണ്ടുകെട്ടിയത്. വെയര്‍ഹൗസിന്റെയും മൊഹ്കംപുരിലെ പ്രിന്റിങ് പ്രസിന്റെയും ഉടമ സച്ചിന്‍ ഗുപ്തയാണെന്ന് സെപ്ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡിഎസ്പി ബ്രജേഷ് കുമാര്‍ സിങ് അറിയിച്ചു. രേഖകളുമായി താന്‍ ഉടനെത്തുമെന്ന് സച്ചിന്‍ അറിയിച്ചെങ്കിലും ഒളിവില്‍ പോവുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സച്ചിന്‍ ഗുപ്തയ്ക്കും, പ്ലാന്റ് സൂപ്പര്‍വൈസര്‍ക്കും, മറ്റു അഞ്ചുപേര്‍ക്കുമെതിരെ എസ്ടിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് സോളങ്കി പര്‍തപുര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഇവിടെ അച്ചടിക്കുന്ന പുസ്തകങ്ങള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പരിയാണ, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒമ്പതാംക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുളള ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പുസ്തകങ്ങളാണ് ഭൂരിഭാഗവും. എന്‍സിഇആര്‍ടിയുടെ 364 ഇനത്തിലുളള വ്യാജപുസ്തകങ്ങള്‍ ഇവിടെ അച്ചടിക്കുന്നുണ്ട്. എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അച്ചടിക്കുന്നത് ഡല്‍ഹിയില്‍ മാത്രമാണ്. ചില്ലറവ്യാപാരികള്‍ക്ക് 15 ശതമാനം കമ്മീഷനിലാണ് പുസ്തകങ്ങള്‍ ലഭ്യമാകുന്നത്. അതേസമയം വ്യാജപുസ്തകങ്ങള്‍ 30 ശതമാനം കമ്മീഷനില്‍ ഇവര്‍ക്ക് ലഭിക്കും. അതിനാല്‍ ഈ സംഘത്തില്‍ മൊത്തചില്ലറ വ്യാപാരികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →