തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിലെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുഡിൻ ഡിജിപിക്ക് നൽകി. പോസ്റ്റുകൾ അപകീർത്തി ഉണ്ടാക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതും ലൈംഗികച്ചുവയുള്ളതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നു. വ്യാജ പ്രചരണത്തിന് കൃത്യമായ തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റീജിനൽ എഡിറ്റർ അജയഘോഷ്, തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ്, മനോരമ ന്യൂസ് മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമൻ, ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീള ഗോവിന്ദൻ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെയാണ് സൈബർ ആക്രമണം ഉണ്ടായത്.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണം അപകീർത്തിപ്പെടുത്തുന്നത്, മാനഹാനിയുണ്ടാക്കുന്നത്, ലൈംഗീകച്ചുവയുള്ളത്; ഡി ഐ ജി അന്വേഷണ റിപ്പോർട്ട് ഡി ജി പിയ്ക്ക് സമർപ്പിച്ചു.
