മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ അതി നിർണായക പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിന്റെ അകമ്പടിയോടെ സെറ്റിയന്റെ ശിഷ്യൻമാർ 3-1ന് നാപോളിയെ പരാജിതരാക്കി. ആദ്യ പാദത്തിൽ സമനിലയായതിനാൽ അഗ്രിഗേറ്റ് സ്കോറിൽ 4-2 ന് ജയിച്ചാണ് ബാഴ്സ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
കരുതലോടെ കളി തുടങ്ങിയ ബാഴ്സലോണ കളിയുടെ പത്താം മിനുട്ടിൽ കിട്ടിയ കോർണർ തന്നെ ഗോളാക്കി മാറ്റി സമ്മർദ്ദം കുറച്ചു. മനോഹരമായ ഒരു ഹെഡറിലൂടെ ലെൻഗ്ലേയാണ് പന്ത് വലയിലെത്തിച്ചത്. പിന്നീട് ഇരു ടീമുകളും ശക്തമായ ആക്രമണങ്ങളാണ് പുറത്തെടുത്തത്. എന്നാൽ മൽസരത്തിന്റെ 23-ാം മിനുറ്റിൽ ബാഴ്സയുടെ മിശിഹ ലയണൽ മെസ്സി മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് കുതിച്ചു. ബോക്സിന്റെ ഇടത്തേ മൂലയിൽ നിന്നും മനോഹരമായ ഒരു നീളൻ ഷോട്ട് , സാധ്യമായത്രയും ഡൈവ് ചൈയ്തു എങ്കിലും ഗോൾകീപ്പറെ നിസ്സഹായനാക്കി പന്ത് വലയിൽ. ഗോൾ നില 2-0 .
ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് ഇരു ടീമുകളും ഓരോ പെനാൽറ്റി ഗോളുകൾ കൂടി നേടി. മെസിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സുവാരസ് സുന്ദരമായി ഗോളാക്കിയപ്പോൾ , മെർട്ടൻസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലോറൻസോയും ഗോളാക്കി മാറ്റി. രണ്ടാം പകുതിയിൽ ഗോളുകൾ പിറക്കാതിരുന്നതോടെ ബാഴ്സയ്ക്ക് 3 – 1 ന്റെ വിജയം.
ജർമൻ ചാമ്പ്യൻമാരായ ബയേണാണ് ബാഴ്സയുടെ ക്വാർട്ടറിലെ എതിരാളികൾ.
മൽസരത്തിൽ ബാഴ്സ പരാജയപ്പെട്ടിരുന്നുവെങ്കിൽ സെറ്റിയന്റെ പരിശീലക സ്ഥാനം തെറിക്കുമായിരുന്നു.
എന്നാൽ ക്യാമ്ബ്നുവിൽഅങ്ങനെയൊന്നുണ്ടായില്ലെന്നും പരിശീലക സ്ഥാനത്ത് താൻ തുടരുമെന്നും കളിക്ക് മുൻപ് തികഞ്ഞ ആത്മവിശ്വാസത്തോടെ സെറ്റിയൻ പ്രഖ്യാപിച്ചിരുന്നു.

