കൊളംബോ: ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സെ നയിക്കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാർട്ടി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ തുടരുകയാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. 225 അംഗ പാര്‍ലിമെന്‍റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രധാന എതിരാളിയായ യുണൈറ്റഡ് നാഷന്‍സ് പാര്‍ട്ടി (യുഎന്‍പി) നാലാംസ്ഥാനത്തേക്ക് തളളപ്പെടുമെന്നാണ് സൂചന. യുഎന്‍പി വിട്ട മുന്‍ പ്രസിഡന്‍റ് സജിത് പ്രേമദാസ രൂപീകരിച്ച പാര്‍ട്ടി, മാര്‍ക്സിസ്റ്റ് ജനത വിമുക്തി പെരുമുന പാര്‍ട്ടി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. വടക്കന്‍ മേഖലകളില്‍ ഈഴം പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാണ് മുന്‍തൂക്കം.
ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 60 ശതമാനം പേര്‍ വോട്ടുചെയ്തു. കോവിഡ് മഹാമാരിക്കിടെ നടത്തിയ തെരഞ്ഞെടുപ്പായതിനാല്‍ ആശങ്കകള്‍ നിലനിന്നിരുന്നു. വെളളിയാഴ്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി ഒരുങ്ങി കഴിഞ്ഞതായി പാര്‍ട്ടി സ്ഥാപകനും നാഷ്ണല്‍ ഓര്‍ഗനൈസറുമായ ബാസില്‍ രാജപക്സെ പറഞ്ഞു. പ്രസിഡന്‍റ് ഗോഡബയ രാജപക്സെയുടെ ഇളയ സഹോദരനാണ് ബാസില്‍ രാജപക്സെ. ഇടക്കാല പ്രധാന മന്ത്രിയായ മഹിന്ദ്ര രാജപക്സെ കുരുനെഗലയില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്.

