കോവിഡ് 19 ; ജനങ്ങള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുത്: മന്ത്രി എം.എം.മണി

ഇടുക്കി : കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനിരത്തില്‍ ജനത്തിരക്കേറിയിട്ടുണ്ട്. അത് അപകടകരമാണ്. കോവിഡ് രോഗവ്യാപനം തടയുവാന്‍ നിയന്ത്രണങ്ങളും നിയമങ്ങളും കര്‍ശനമാക്കണം. തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് നിയന്ത്രിച്ചിട്ടുണ്ട്. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ജനപ്രതിനിധികളെയും രാഷ്ട്രീയ, ഇതര സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതാ യോഗം ചേര്‍ന്ന് ജനങ്ങളെ ബോധവത്ക്കരിച്ച്  കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴേതലങ്ങളില്‍ കാര്യക്ഷമമാക്കണം. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമം നടപ്പിലാക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ കാര്യക്ഷമമാക്കുന്നതിനായി സര്‍വ്വകക്ഷി യോഗം ചേരുന്നതിന് അവലോകന യോഗം തീരുമാനിച്ചു. ജില്ലയില്‍ ഇടമലക്കുടി ഒഴികെയുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകള്‍  സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 54 സെന്ററുകളിലായി 5606 ബെഡുകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതില്‍  ഇപ്പോള്‍ രോഗബാധിതരെ പ്രവേശിപ്പിക്കുവാന്‍ തക്കവിധം   പൂര്‍ണ്ണമായും സജ്ജീകരിച്ച 3114 ബെഡുകളില്‍ 230 എണ്ണത്തില്‍ മാത്രമാണ് രോഗികളുള്ളത്. രണ്ട് കോവിഡ് ആശുപത്രികളിലായി 632 ബെഡുകളുള്ളതില്‍ പകുതി എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ രോഗബാധിതരുള്ളത്.

മുന്‍കരുതല്‍ എന്ന നിലയില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സെമിക്രിട്ടിക്കല്‍ രോഗികളുടെ അടിയന്തിര ചികിത്സയ്ക്കായി 10 ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ഐ സി യു, വെന്റിലേറ്റര്‍ സൗകര്യമുള്ളത്.

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍  ഓരേ മെനുവില്‍ ഭക്ഷണം നല്കുവാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. കോവിഡ് രോഗികളെ കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളില്‍ ജനറല്‍ ഒ.പി .വിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും. ഈ മാസം 15 ഓടെ ഇടുക്കി മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗം ഒ.പിയും പുതിയ ബ്ലോക്കിലേയ്ക്ക് മാറ്റിക്കൊണ്ട്  ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുവാന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രത്യേകമായി ഫോറന്‍സിക് സര്‍ജനെ ചുമതലപ്പെടുത്തും.

പൊതു മാര്‍ക്കറ്റുകളില്‍ ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന ലോഡുകള്‍ നിശ്ചിത സമയത്ത്, നിശ്ചിത സ്ഥലത്ത് ഇറക്കി മടങ്ങുവാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊടുപുഴയില്‍ ഇത്തരത്തില്‍ ലോഡ് ഇറക്കി വാഹനം പോയ ശേഷം മാര്‍ക്കറ്റ് പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷമാണ് രാവിലെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത്.

ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, എസ്.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കോവിഡ് കെയര്‍ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രേംകൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി,  ഇടുക്കി എസ്.പി. ആര്‍. കറുപ്പസ്വാമി, എ ഡി എം ആന്റണി സ്‌കറിയ, ഡി എം ഒ ഡോ.എന്‍.പ്രിയ,   മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുള്‍ റഷീദ്,  സൂപ്രണ്ട് ഡോ. എസ്.എന്‍.രവികുമാര്‍, ഡി പി എം ഡോ. സുജിത്ത് സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ ഡിവൈഎസ്പിമാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ ഒണ്‍ലൈനായും യോഗത്തില്‍ പങ്കു ചേര്‍ന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6691/Meeting-Minister-M.M.MANI.html

Share
അഭിപ്രായം എഴുതാം