ചെറുതുരുത്തി: നവജാത ശിശുവിന്റെ ജഡം ബാഗിൽ കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ യുവതി അറസ്റ്റിൽ. മുള്ളൂർക്കര സ്വദേശിയായ 22 കാരിയ്ക്കെതിരെയാണ് പ്രസവം മറച്ചു വച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനും ചെറുതുരുത്തി പോലീസ് കേസ്സെടുത്തത്.
ചെറുതുരുത്തി മുള്ളൂർക്കര പഞ്ചായത്തൽ ബുധനാഴ്ചയായിരുന്നു സംഭവം. ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ രക്തസ്രാവത്തിന് യുവതി ചികത്സ തേടിയെത്തി. പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ ഇവരെ വിദഗ്ധ ചികത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചതായി കണ്ടെത്തുകയും ആശുപത്രി അധികൃതർ ചെറുതുരുത്തി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഇതിനെ തുടർന്ന് പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബാഗിലൊളിപ്പിച്ച നിലയിൽ ആൺകുട്ടിയുടെ ജഡം കണ്ടെത്തിയത്.
വീട്ടിലെ ശുചി മുറിയിൽ പ്രസവത്തിനിടെ കുട്ടി മരിച്ചതായാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് ചെറുതുരുത്തി പോലീസ് പറഞ്ഞു.



