ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ വാസസ്ഥലം റെയ്ഡ് ചെയ്യുന്ന വിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തി നല്‍കിയെന്ന് വിവരം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ വികാസ് ദുബെയുടെ അനുയായിതന്നെ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാണ്‍പൂരിലെ കല്യാണ്‍പുര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ പ്രധാനിയും വികാസ് ദുബെയുടെ അനുയായിയുമായ ദയാശങ്കര്‍ അഗ്‌നിഹോത്രിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഡിനുമുമ്പ് ദുബെയ്ക്ക് പോലീസില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായി ദയാശങ്കര്‍ വെളിപ്പെടുത്തി. ഇതുമൂലം പൊലീസ് വന്നപ്പോള്‍ പ്രത്യാക്രമണത്തിന് അവസരം ലഭിച്ചു. പോലീസ് റെയ്ഡിനിടെ ദുബെയെയും സഹായികളെയും ഇരുട്ടില്‍ ഓടിമറയാന്‍ സഹായിക്കുന്നതിന് വിക്രു ഗ്രാമത്തിലെ വൈദ്യുതി വിതരണം വിച്ഛേദിച്ചതായി കണ്ടെത്തി. റെയ്ഡിനിടെ വിക്രു ഗ്രാമത്തിലെ വൈദ്യുതി വിതരണം തടയാന്‍ ചുബേപൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വൈദ്യുതി വകുപ്പിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനുശേഷം ചുബേപൂരിലെ എസ്എച്ച്ഒ വിനയ് തിവാരിയെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷവും ദുബെയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇയാള്‍ ഒളച്ചിരിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പ്രഖ്യാപിച്ച പ്രതിഫലം ഇപ്പോള്‍ 50,000 രൂപയില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. യുപി പൊലീസിന്റെ 60ലധികം ടീമുകളും യുപിഎസ്ടിഎഫില്‍ 1500ലധികം പോലീസുകാരും ഉള്‍പ്പെടുന്ന സംഘമാണ് ദുബെയ്ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്.

