കാണ്‍പൂര്‍: ഉടമസ്ഥന്റെ വേര്‍പാട് സഹിക്കാനാകാതെ വളര്‍ത്തുപട്ടി വീടിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. കാണ്‍പൂരിലെ ബാര-2 പ്രദേശത്തുള്ള ഡോക്ടര്‍ അനിതാ രാജ് സിംഗിന്റെ മല്ലികപുരം എന്ന വസതിയിലാണ് സംഭവമുണ്ടായത്. ജൂലൈ 1-ാം തിയതി ബുധനാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാര-2 പ്രദേശത്തെ ആരോഗ്യവകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു ഡോക്ടര്‍ അനിതാ രാജ് സിംഗ്. 12 വര്‍ഷം മുമ്പാണ് ഡോക്ടര്‍ക്ക് ഈ പട്ടികുട്ടിയെ ഊര്സുള ഹോര്‍സ്മാന്‍ ആശുപത്രി സമീപത്തു നിന്നും കിട്ടുന്നത്. പ്രസവിച്ച് അധികമാകാത്ത ഈ പട്ടികുട്ടിയെ ഈച്ചയും ഉറുമ്പും അരിച്ച നിലയിലാണ് വഴിയില്‍ നിന്നും കിട്ടുന്നത്. കാറില്‍ യാത്ര ചെയ്തിരുന്ന ഡോക്ടര്‍ അനിത അതിനെ കണ്ട് വണ്ടി നിര്‍ത്തി. കയ്യിലെടുത്തു. അതിന്റെ തള്ള ഉപേക്ഷിച്ച നിലയിലായിരുന്നു. അതിനെ വീട്ടിലേക്കു കൊണ്ടു വന്നു. ദത്തെടുത്തു. വീട്ടിലെ ഒരു അംഗത്തെ പോലെ വളര്‍ത്തി. ജയ എന്ന് പേരിടുകയും ചെയ്തു.
മരിക്കുമ്പോള്‍ പട്ടിക്കുട്ടിയ്ക്ക് 12 വയസായിരുന്നു.
ഡോക്ടര്‍ അനിത രാജ്സിഗിന്റെ മകന് ഡോക്ടര്‍ തേജസ് പറഞ്ഞത് ഇപ്രകാരമാണ്. “കുറച്ചു നാള് മുമ്പ് അമ്മയെ വൃക്കരോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നു മുതല്‍ ജയ ഡിപ്രഷനിലായിരുന്നു. ഭക്ഷണം കഴിക്കുമായിരുന്നില്ല. ബുധനാഴ്ച അമ്മ അന്ത്യശ്വാസം വലിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ ജയ കുരയ്ക്കാനും മോങ്ങാനും തുടങ്ങി. ഓടി വീടിന്റെ നാലാമത്തെ നിലയില്‍ പോയി ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ചു. മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.” ഡോക്ടറുടെ മൃതദേഹം മറവു ചെയ്തതിനടുത്തു തന്നെ ജയയെയും മറവു ചെയ്തു.
വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉടമസ്ഥരോടുള്ള മാനസിക അടുപ്പം കാണിക്കുന്നതിന് ഈ സംഭവം ഉത്തമ ഉദാഹരണമാണ്.

