ലോക്ഡൗണ്‍ കാലത്തെ സൗജന്യങ്ങള്‍ നിര്‍ത്തി; എടിഎം അടക്കമുള്ള സേവനങ്ങള്‍ക്ക് ബാങ്കുകള്‍ നിരക്ക് ഈടാക്കിതുടങ്ങി

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ മൂന്ന് മാസത്തേക്ക് എടിഎം നിരക്കുകള്‍ ഒഴിവാക്കിയിരുന്നു. എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതിനാല്‍ ഈ മാസംമുതല്‍ ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഈടാക്കും.

അക്കൗണ്ടിലെ മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകള്‍ക്ക് മൂന്നുമാസത്തെ ഇളവ് ഉണ്ടായിരുന്നു. ഏതാനും ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ട് ഉടമകളോട് മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ-മെയില്‍, എസ്എംഎസ് വഴിയാണ് അറിയിച്ചിട്ടുള്ളത്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ഇനി പിഴ ഈടാക്കും.

ലോക്ഡൗണ്‍ വേളയില്‍ തങ്ങളുടെ അക്കൗണ്ടില്‍നിന്ന് എത്രതവണ വേണമെങ്കിലും പണം സൗജന്യമായി പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ജൂലൈ ഒന്നുമുതല്‍ ഇതിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് മാസം എട്ടുതവണ സൗജന്യമായി പിന്‍വലിക്കാന്‍ കഴിയും. അഞ്ച് തവണ എസ്ബിഐയുടെയും മൂന്ന് തവണ മറ്റ് ബാങ്കിന്റെ എടിഎമ്മിലും പണം പിന്‍വലിക്കാം. ബാലന്‍സ് പരിശോധന, സ്‌റ്റേറ്റ്‌മെന്റ്, മിനി സ്‌റ്റേറ്റ്‌മെന്റ എന്നിവ നോക്കുന്നതിനും പിന്‍ മാറ്റം എന്നിവയ്ക്കും തുക ഈടാക്കും.

അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ടിലേക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂണ്‍ 30 വരെ നിര്‍ത്തിവയ്ക്കാന്‍ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റെ അതോരിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം മുതല്‍ അത് പുനരാരംഭിക്കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ കാലത്തെ വിഹിതത്തില്‍നിന്ന് പിഴപലിശ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →