പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഓഗസ്റ്റ് ഒന്നിനുമുമ്പ് ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാവിന്റെ അലോട്ട്‌മെന്റ് ബുധനാഴ്ച അവസാനിച്ചു.

ഒഴിയുന്നതിനുമുമ്പ് പ്രിയങ്ക 3.4 ലക്ഷം രൂപ അടയ്ക്കണം. ഓഗസ്റ്റ് ഒന്നിനുശേഷം വസതിയില്‍ താമസിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്നും ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു. 1997ലാണ് പ്രിയങ്കയ്ക്ക് ഈ വസതി അനുവദിച്ചത്. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പ്രിയങ്കയ്ക്കു നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു. ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സുരക്ഷയും പിന്‍വലിക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് വസതി ഒഴിയാനും ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി നിലവില്‍ എംപിയോ ജനപ്രതിനിധിയോ അല്ല. ഭര്‍ത്താവും ഈ കാറ്റഗറിയില്‍ വരുന്ന ആളല്ല. 23 വര്‍ഷമായി സര്‍ക്കാര്‍ വക കെട്ടിടത്തില്‍ താമസിച്ചുവരുന്നതിനെതിരേ സമൂഹത്തില്‍ പല കോണില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വക ബംഗ്ലാവില്‍നിന്ന് ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →