തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയി, നിരാശനായ ഭര്‍ത്താവ് മൂന്നു മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

മുംബൈ: ലോക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയി, നിരാശനായ ഭര്‍ത്താവ് മൂന്നു മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ്(35) മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കൈലാഷിന്റെ ഭാര്യ ഒന്നരമാസം മുമ്പ് മൂന്നുമക്കളേയും ഇയാളെയും ഉപേക്ഷിച്ച് വീടുവിട്ട് ഇറങ്ങിപ്പോയിരുന്നു.

പച്ചക്കറി വില്‍പനക്കാരനായ കൈലാഷിന് ലോക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായി. ഇതേത്തുടര്‍ന്നാണ് ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇയാളെന്ന് പിതാവ് വിജു പാമര്‍ പൊലീസിനോടു പറഞ്ഞു. വീട് ഉപേക്ഷിച്ച് ഭാര്യ ഇറങ്ങിപ്പോയത് മാനസികമായി ഈ കുടുംബത്തെ തകര്‍ത്തിരുന്നു. 12 വയസ്സുള്ള മകനും എട്ടും മൂന്നും വയസ്സുള്ള പെണ്‍മക്കളുമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്.

ഇതിനിടെ, കഴിഞ്ഞദിവസം ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടു. ഇതിനു പിന്നാലെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം കൂടുതല്‍ അസ്വസ്ഥനായിരുന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെ സമീപത്തെ വീട്ടില്‍നിന്ന് പിതാവ് എത്തി ഇവരെ കാപ്പികുടിക്കാന്‍ വിളിച്ചിരുന്നു. വരുന്നില്ലെന്ന് കൈലാഷ് മറുപടി പറഞ്ഞു. രാത്രി എട്ടുമണിയായിട്ടും ഇവരെ കാണാതായതോടെ വിജു പാമര്‍ വീണ്ടും വീട്ടിലെത്തി. വാതില്‍ അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ക്കൊപ്പം വാതില്‍തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →