വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പോത്തന്‍കോട്ട് വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടുപൊയ്ക പ്രശാന്ത് ഹൗസില്‍ പ്രസാദ് (30), ഇടത്തറ പൊയ്കയില്‍ വീട്ടില്‍ പ്രവീണ്‍ (40), സഹോദരന്‍ ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ വീട്ടില്‍ ഷാജി (48) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. വാഴോട്ട്‌പൊയ്ക മുക്കോലക്കല്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീക്കുട്ടന്റെ വീടിനുനേരെ പ്രവീണ്‍, ദിലീപ് എന്നിവര്‍ പടക്കമെറിഞ്ഞത്. ശ്രീക്കുട്ടന്‍ ചോദ്യംചെയ്യുകയും വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബുധനാഴ്ച പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചതാണ് ആക്രമണത്തിന് കാരണം.

അന്നുവൈകിട്ട് 5.30ഓടെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീക്കുട്ടന്റെ ഭാര്യ അശ്വതി(25)യെ മര്‍ദിച്ച പ്രതികള്‍ രണ്ടര വയസുള്ള മകള്‍ അവന്തികയെയും മാതാവ് പ്രസന്നയെയും ആക്രമിക്കാന്‍ ശ്രമിച്ചു. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വീടിന്റെ ജനല്‍ചില്ലുകളും വാതിലും തകര്‍ക്കുകയും ചെയ്തശേഷമാണ് ഇവര്‍ മടങ്ങിയതെന്ന് അശ്വതി പറഞ്ഞു.

Share
അഭിപ്രായം എഴുതാം