കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ദുരഭിമാന കൊലപാതകം ആണെന്നു കണ്ടെത്തി; പെണ്‍കുട്ടിയുടെ സഹോദരന്‍ അറസ്റ്റില്‍

റായ്പൂര്‍: കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ദുരഭിമാന കൊലപാതകം ആണെന്നു കണ്ടെത്തി. ഛത്തീസ്ഗഡിലെ ഗാരിയാബാന്ദ് സ്വദേശികളായ ഭാമിനി സാഹു(19), ബൂപേന്ദ്രകുമാര്‍(21) എന്നിവരെയാണ് മെയ് 22ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാമിനിയുടെ മൃതദേഹം മുറിക്കുള്ളിലും ബൂപേന്ദ്രയുടേത് ദാമിനിയുടെ വീട്ടില്‍നിന്ന് കുറച്ചകലെയുമാണ് കണ്ടെത്തിയത്.

പ്രണയത്തിലായിരുന്ന ഇരുവരും ആത്മഹത്യ ചെയ്തതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭാമിനി മൂന്നുമാസം ഗര്‍ഭിണിയാണെന്നും യുവാവിന് മര്‍ദനമേറ്റെന്നും വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗര്‍ഭിണിയായതും ബന്ധുക്കളെ ചൊടിപ്പിച്ചിരുന്നു. മെയ് 22ന് രാത്രി യുവാവ് പെണ്‍കുട്ടിയെ കാണാനെത്തിയപ്പോള്‍ ബന്ധുക്കള്‍ യുവാവിനെ പിടികൂടുകയും സഹോദരനും അമ്മാവനും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

മര്‍ദനത്തെ തുടര്‍ന്ന് ഭൂപേന്ദ്രകുമാര്‍ ബോധരഹിതനായി നിലത്തുവീണു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ചു. വിഷം അകത്തുചെന്നതോടെ യുവതി മരിച്ചു. തുടര്‍ന്ന് ഇവര്‍ യുവാവിന്റെ മൃതദേഹം വീട്ടില്‍നിന്ന് കുറച്ചകലെ ഉപേക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പറഞ്ഞത്. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍ മനോജ് സാഹു, അമ്മാവന്‍ ഭഗ്വാനി സാഹു, ബന്ധുവായ സൂരജ് സാഹു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →