കൊച്ചി: വിമാനവാഹിനി കപ്പലില്‍നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിലെ രൂപരേഖയും യന്ത്രസംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും. പിന്നില്‍ ചൈനയുടെ ചാരവിഭാഗമെന്നാണ് സംശയം ഉയരുന്നത്. കപ്പലിന്റെ രൂപരേഖയും യന്ത്രസംവിധാനങ്ങളുമായി ബന്ധപ്പെട്ട 31 കംപ്യൂട്ടറുകളില്‍നിന്നായി അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍, മൂന്ന് മൈക്രോ ചിപ്പുകള്‍, ആറ് റാമുകള്‍ എന്നിവയാണ് കപ്പലില്‍നിന്നു മോഷ്ടിക്കപ്പെട്ടതെന്നാണ് ലഭ്യമാവുന്ന വിവരം. 2019 സെപ്തംബറിലാണ് കപ്പലില്‍ മോഷണം നടന്നത്. മോഷണം ഭാവിയില്‍ വിമാനവാഹിനിക്ക് ഏതെങ്കിലും സുരക്ഷാ ഭീഷണിയുണ്ടാക്കിയേക്കുമോയെന്നും പരിശോധിക്കുന്നുണ്ട്.
52 പേര്‍ക്കാണ് കപ്പലില്‍ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ ഇരിക്കുന്നിടത്ത് പ്രവേശനം ഉണ്ടായിരുന്നത്. പുറത്തെ ഏജന്‍സിയില്‍നിന്നുള്ള 82 പേര്‍ കപ്പലിനുള്ളില്‍ ജോലിയിലുണ്ടായിരുന്നു. 500ലധികം കരാര്‍ തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഹാര്‍ഡ് ഡിസ്‌കുകളിലെ വിവരങ്ങള്‍ നഷ്ടമായിട്ടുണ്ടോ, കൈമാറ്റം ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ മോഷണത്തിന്റെ ലക്ഷ്യം ചാരപ്രവര്‍ത്തനമാണോയെന്ന് മനസിലാക്കാനാവൂ എന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
റഷ്യന്‍ സഹായത്തോടെ തദ്ദേശിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന വിമാനവാഹിനിയാണിത്. 2018ല്‍ നാവികസേനയുടെ ഭാഗമാവുമെന്ന് അറിയിച്ചിരുന്നെങ്കിലും റഷ്യയില്‍നിന്നുള്ള ചില ഘടകങ്ങള്‍ എത്താന്‍ വൈകിയതിനാലാണ് നീരണിയല്‍ നീണ്ടുപോയത്.

