ഗുരുവായൂരില്‍ രാവിലെ ദര്‍ശനം നടത്തിയത് 88 പേര്‍. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത എല്ലാവരും എത്തിയില്ല

ഗുരുവായൂര്‍: ഗുരുവായൂരില്‍ ബുധനാഴ്ച രാവിലെ ദര്‍ശനം നടത്തിയത് 88 പേര്‍. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത് സമയക്രമം അനുസരിച്ചാണ് ഭക്തരെത്തിയത്. 288 ഭക്തര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നെങ്കിലും 88 പേര്‍ മാത്രമേ എത്തിയുള്ളൂ. രാവിലെ 9.15ന് 13 പേരടങ്ങിയ ആദ്യസംഘത്തെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടു. കിഴക്കെ വലിയ നടപന്തലില്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം സാനിറ്റൈസര്‍ നല്‍കി. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചശേഷം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില നിരീക്ഷിച്ചു. വീണ്ടും സാനിറ്റൈസര്‍ നല്‍കിയശേഷമാണ് വരിയിലേക്കു കടത്തിവിട്ടത്. സാമൂഹിക അകലം പാലിച്ചാണ് ഭക്തര്‍ ദര്‍ശനം നടത്തിയത്.

ചുറ്റമ്പലത്തിനുള്ളിലേക്ക് അഞ്ചുപേരെ വീതമാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തെക്കേനട വഴി അയ്യപ്പന്റെ അമ്പലം വഴി പുറത്തേക്കു കടന്നു. പടിഞ്ഞാറെ നടവഴിയും ഭഗവതിക്ഷേത്രം വഴിയുമാണ് ഭക്തരെ പുറത്തേക്കുവിട്ടത്. ഓരോ 15 പേരുടെ ദര്‍ശനത്തിനുശേഷവും ശുചീകരണ ലായിനി ഉപയോഗിച്ച് വരി കോംപ്ലക്‌സിന്റെ ഗ്രില്ലുകളും മറ്റും ശുചീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിന് ഐജി എസ് സുരേന്ദ്രന്‍, കമ്മീഷണര്‍ ആര്‍ ആദിത്യ, എസിപി ടി ബിജു ഭാസ്‌കര്‍, ടെമ്പിള്‍ സിഐ എ അനന്തകൃഷ്ണന്‍ എന്നിവരെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →