സ്വകാര്യബസുകള്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് സംസ്ഥാനത്ത് പുതിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു

കണ്ണൂര്‍: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി സ്വകാര്യബസുകള്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് സംസ്ഥാനത്ത് പുതിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. സാമൂഹിക അകലം ഒട്ടുമില്ലാതെ യാത്രികരെ കുത്തിനിറച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ ചീറിപ്പായുകയാണ്. നഗരപ്രദേശങ്ങളിലാണ് ഇത്തരം സര്‍വീസുകള്‍ കൂടുതലും നടത്തുന്നത്. രാവിലെയും വൈകീട്ടും ഓഫീസ് ആവശ്യങ്ങള്‍ക്ക് എത്തുന്നവരെ കുത്തിനിറച്ചാണ് സര്‍വീസുകള്‍ മിക്കതും.

ബസിന്റെ പിന്‍വാതിലിലൂടെ കയറുകയും മുന്‍വാതിലിലൂടെ ഇറങ്ങുകയും വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. യാത്രികര്‍ക്ക് കൈകഴുകാന്‍ വെള്ളവും സോപ്പും അല്ലെങ്കില്‍ സാനിറ്റൈസര്‍ എന്നിവ യാത്രപുറപ്പെടുന്ന സ്ഥലത്തുണ്ടാവണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവയൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. പല യാത്രികര്‍ക്കും മാസ്‌ക് പോലും ഉണ്ടാവാറില്ല. പലരും മാസ്‌ക് താടിക്ക് ആവരണമായി അണിഞ്ഞിരിക്കുകയാണ്. താടിയിലൂടെയല്ല രോഗാണുക്കള്‍ ശരീരത്ത് പ്രവേശിക്കുന്നതെന്ന് അറിയാമെങ്കിലും അഭ്യസ്തവിദ്യര്‍പോലും താടിക്ക് ഭൂഷണമായാണ് മാസ്‌ക് ധരിക്കുന്നത്.

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കര്‍ശന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ബസ് സര്‍വീസ് നടത്താന്‍ സ്വകാര്യബസ് ഉടമകള്‍ക്ക് അനുവാദം നല്‍കിയത്. ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുളള മേഖലയിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ഒരു സീറ്റില്‍ ഒരാള്‍മാത്രമേ പാടുള്ളൂവെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഒരു സീറ്റില്‍ത്തന്നെ രണ്ടും മൂന്നും പേരെ ഇരുത്തിയും ആളുകളെ നിര്‍ത്തിയും കുത്തിനിറച്ചാണ് പല സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നത്.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി കണ്ണൂരില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്- തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണില്‍വച്ച് പൊലീസ് പിടികൂടിയത്. വയോധികര്‍ ഉള്‍പ്പെടെ അമ്പതിലധികം യാത്രികരാണ് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബസിലുണ്ടായിരുന്നത്. ബസ് ജീവനക്കാര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →