ന്യൂഡൽഹി/തിരുവനന്തപുരം മാർച്ച് 28: കോവിഡ് 19ന്റെ അവസ്ഥയും പ്രതിരോധ മുൻകരുതൽ നടപടിയും വിലയിരുത്താനായി മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം, കർണാടക, തെലങ്കാന, രാജസ്ഥാൻ എന്നീ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് മോദി വിളിച്ചു സംസാരിച്ചത്.
കേരള-കർണാടക അതിർത്തി അടച്ചിട്ട കർണാടക സർക്കാരിന്റെ നടപടിക്കെതിരെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് മോദിക്ക് മുഖ്യമന്ത്രി കത്തയച്ചത്. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപെട്ട പാതയാണിത്. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടുണ്ട്.
അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടണമെന്നും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്നാണ് പിണറായി വിജയൻ ആവശ്യപ്പെട്ടത്.

