ന്യൂഡല്‍ഹി, 27 മാര്‍ച്ച് 2020
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 25 സിഖുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ കാസര്‍ക്കോട് പടേനി സ്വദേശിയായ കുതിരുന്മേല്‍ മുഹമ്മദ് സാജിദ് ഉള്‍പ്പെട്ടിരുന്നതായി ഉന്നത വൃത്തങ്ങള്‍ സ്ഥിതീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്ന് പുറത്തു വിട്ട ചിത്രം പരിശോധിച്ചാണ് തീരുമാനം ഉണ്ടായത്. ഗുരുദ്വാരയില്‍ മരണം വിതച്ച നാലംഗതീവ്രവാദി സംഘത്തെ അഫ്ഗാന്‍ സുരക്ഷാസേന വെടിവച്ച് കീഴ്‌പ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട നാലു പേരില്‍ ഒരാളായ അബു ഖാലീദ് അല്‍-ഹിന്ദി കാസര്‍ക്കോടു നിന്ന് 14 പേരുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാനായി അപ്രത്യക്ഷമായ സംഘത്തിലെ മുഹമ്മദ് സാജിദ് ആണെന്ന് സ്ഥിതീകരിക്കുകയായിരുന്നു.ഐ എസ് ഐ എസില്‍ ചേര്‍ന്നതിനു ശേഷം അബു ഖാലീദ് അല്‍-ഹിന്ദി എന്ന പേരിലാണ് തീവ്രവാദി വൃത്തങ്ങളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത് എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ആ പേരില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചതില്‍ നിന്നും വിലയിരുത്തപ്പെടുന്നത്.
ഈ മാസം 25ാം തീയതിയായിരുന്നു കാബൂളിലെ ഗുരുദ്വാര ആക്രമിക്കപ്പെട്ടത്. നൂറ്റി അമ്പതോളം സിഖു കാര്‍ ഗുരുദ്വാരയ്ക്കുള്ളില്‍ പ്രാര്‍ത്ഥനകള്‍ നടത്തി കൊണ്ടിരിക്കെ ആണ് നാലംഗ തീവ്രവാദി സംഘം ആക്രമണം അഴിച്ചു വിട്ടത്. 25 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഐ എസ് ഏറ്റെടുത്തിരുന്നു. നാലംഗ തീവ്രവാദി സംഘമാണ് ആക്രമണങ്ങള്‍ നടത്തിയത്. നാലു പേരേയും മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ അഫ്ഗാന്‍ സുരക്ഷാ സേന വെടി വച്ച് കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് ഐ എസ് അവരുടെ പ്രചരണ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ഫോട്ടൊയില്‍ നിന്ന് അബു ഖാലീദ് അല്‍-ഹിന്ദി എന്നയാള്‍ ഇന്റര്‍പോളും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും അന്വേഷിക്കുന്ന കാസര്‍ക്കോടു സ്വദേശിയായ മുഹമ്മദ് സാജിദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്.
ആറു വര്‍ഷം മുമ്പ് കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയ ഐ എസ് ഐ എസ് റിക്രൂട്ട്‌മെന്റ് കേസിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ് ഈ സംഭവത്തിലൂടെ. 2016 ജൂലായ് മാസത്തില്‍ നല്‍കപ്പെട്ട ഒരു പോലീസ് പരാതിയില്‍ ഉണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള ഐ എസ് ഐ എസ് റിക്രൂട്ടമെന്റ് കേസ് സാമൂഹ്യ ശ്രദ്ധയിലേക്ക് കടന്നു വന്നത്. 30 വയസുള്ള അബ്ദുള്‍ റാഷീദ് എന്ന ആളേയും ഭാര്യ ആയിഷയേയും കാണാനില്ല എന്നു കാണിച്ച് റാഷിദിന്റെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയെ പ്രണയിച്ച് മതം മാറ്റുകയും വിവാഹം കഴിക്കുകയും ചെയ്ത ശേഷം അവരേയും കൂട്ടി മുംബൈയിലേക്ക് എന്നു വീട്ടുകാരോട് പറഞ്ഞ് പോകുകയായിരുന്നു. രണ്ടു മാസമായി അവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ തുടര്‍ന്നാണ് അബ്ദുള്‍ റാഷീദിന്റെ മാതാവ് പോലീയില്‍ പരാതി നല്‍കിയത്. ഇതേ സമയം തന്നെ പതിനാലോളം ആളുകള്‍ അബ്ദുള്‍ റാഷീദിനോടൊപ്പം കാസര്‍ക്കോട് പരിസരത്തു നിന്നും കാണാതായിട്ടുണ്ട് എന്ന വിവരവം വെളിപ്പെട്ടു. ഈ പതിനാലു പേരില്‍ ഒരാളാണ് ഇപ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് സാജിദ്.

പരാതികളുടെ പശ്ചാത്തലത്തില്‍ കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ 25കാരിയായ യാസ്മിന്‍ മുഹമ്മദ് സാഹിദ് എന്ന യുവതിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 2016 ആഗസ്ത് ഒന്നാം തീയതി അറസ്റ്റു ചെയ്യുകയുണ്ടായി. ഡല്‍ഹിയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയായിരുന്നു യാസ്മിന്‍ പിടിയിലായത്. ന്യൂഡല്‍ഹിയെ ഓഖ്‌ല ജാമിയാ നഗറില്‍ ബാട്‌ല ഹൗസില്‍ താമസക്കാരിയായിരുന്നു യാസ്മിന്‍. ബീഹാറിലെ സീതാമര്‍ഹി ജില്ലയില്‍ നിന്നുമാണ് അവര്‍ ഡല്‍ഹിയിലെത്തിയത്. റാഷീദിന്റെ രണ്ടാം ഭാര്യയായിരുന്നു യാസ്മിന്‍. അബ്ദുള്‍ റാഷീദും യാസ്മിനും ചേര്‍ന്ന് ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് രാജ്യത്തെമ്പാടു നിന്നും ജനങ്ങളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുയായിരുന്നുവെന്ന് തുടര്‍ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പണം സമാഹരിക്കുന്ന പ്രവര്‍ത്തനത്തിലും ഇരുവരും പങ്കാളികളായിരുന്നുവെന്ന് തുടര്‍ അന്വേഷണത്തില്‍ വെളിപ്പെട്ടു.
2015 മുതല്‍ അബ്ദുള്‍ റഷീദും യാസ്മിനും കേരളത്തിലും പുറത്ത് രാജ്യത്തെ മറ്റിടങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്ന് യാസ്മിനെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി. സാജിദ് അടക്കം കേരളത്തില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘം അവിടെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ ഉണ്ടെന്ന് വെളിവായി. എന്‍ ഐ എ കേസില്‍ 7 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലാണ് യാസ്മിന്‍ ഇപ്പോള്‍. സാജിദിനെതിരെ എന്‍ ഐ എ കേസെടുത്തിരുന്നില്ല. എങ്കിലും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കാണാതായവരുടെ പട്ടികയില്‍ അവരെ പെടുത്തിയിരുന്നു.
ഇസ്ലാം സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാനിലെ താവളമായിരുന്നു നംഗാര്‍ഹര്‍. ഇവിടെ അഫ്ഗാന്‍ സുരക്ഷാ സേനകളും നേറ്റോ സേനകളും നടത്തിയ ആക്രമണത്തില്‍ അവരുടെ കേന്ദ്രം തകരുകയും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി ചിതറപ്പെടുകയുമാണ് ഉണ്ടായത്. മലയാളികളായ ചിലര്‍ അ്ഫ്ഗാനിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന വിവരവും ഇടയ്ക്ക് പുറത്തു വരികയുണ്ടായി.
അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദികള്‍ കേരളത്തിലുള്ള ബന്ധുക്കളുമായി ഇന്റര്‍നെറ്റ് ടെലികോളിലൂടെ ബന്ധപ്പെട്ടുകൊണ്ടാണിരുന്നത്. ഇതില്‍ നിന്നും അബ്ദുള്‍ റാഷീദും കേരളത്തില്‍ നിന്നെത്തിയ മറ്റൊരു തീവ്രവാദിയും സാജിദിനൊപ്പം ചേരുകയും ഇവര്‍ നംഗാര്‍ഹര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയുമാണെന്ന വിവരം ലഭിച്ചിരുന്നു.
കാസര്‍ക്കോട് പടേനിയില്‍ ഒരു കട നടത്തുകയായിരുന്നു മുഹമ്മദ് സാജിദ്. അമിത മതവിശ്വാസിയായിരുന്നു എന്നതിനപ്പുറം വലിയ സാമൂഹ്യ ഇടപെടലുകളിലൂടെ അയാള്‍ ശ്രദ്ധേയനായിരുന്നില്ല.