മൃതദേഹം കീറിമുറിക്കാത്ത പോസ്റ്റ്‌മോർട്ടം ഇനി ഇന്ത്യയിലും, ഏഷ്യയിൽ വിർച്വൽ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രിയായി ഡൽഹി എയിംസ് മാറി

ന്യൂഡൽഹി: മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തുന്ന വെർച്വൽ ഓട്ടോപ്സി ഇന്ത്യയിലും ആരംഭിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (AIIMS) 21/03/21 ഞായറാഴ്ച ഈ രീതി ആദ്യമായി ആരംഭിച്ചത്. തെക്ക്-കിഴക്കൻ ഏഷ്യയിൽ വിർച്വൽ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രി എയിംസാണ്.

പോസ്റ്റ്‌മോർട്ടങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ശരീരത്തിൽ മുറിവുകളില്ലാതെ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുമാണ് “ വെർച്വൽ പോസ്റ്റ്‌മോർട്ടം” ആരംഭിക്കുന്നത്. മൃതശരീരം മാന്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനാണ് വെർച്വൽ പോസ്റ്റ്‌മോർട്ടങ്ങൾ നടത്തുന്നതെന്ന് എയിംസ് ഫോറൻസിക് വിഭാഗം അറിയിച്ചു. വെർച്വൽ പോസ്റ്റ്‌മോർട്ട സേവനം അടുത്തിടെയാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഉദ്ഘാടനം ചെയ്തത്.

മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) അല്ലെങ്കിൽ ഡിജിറ്റൽ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിടി) സ്കാനുകളിലൂടെ ഡോക്ടർമാർക്ക് മൃതദേഹങ്ങളിൽ പോസ്റ്റ്‌മോർട്ടം നടത്താനും മരണകാരണം നിർണ്ണയിക്കാനും സാധിക്കുന്ന സാങ്കേതികവിദ്യയാണ് വെർച്വൽ പോസ്റ്റുമോർട്ടം. രണ്ട് പരിശോധനകളും ശരീരത്തിന്റെ വിവിധ അവയവങ്ങളെ നിരവധി കോണുകളിൽ നിന്ന് പഠിക്കാൻ അനുവദിക്കുന്നു. ഇത് മരണ കാരണം നിർണ്ണയിക്കാൻ ഡോക്ടർമാരെ സഹായിക്കും.

സ്കാനിംഗ്, ഇമേജിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വെർച്വൽ പോസ്റ്റുമോർട്ടം നടത്തുന്നത്. സിടി സ്കാൻ മെഷീൻ ഉപയോഗിച്ചുള്ള വിവിധ കോശങ്ങളുടെയും ആന്തരിക അവയവങ്ങളുടെയും പരിശോധന ഇതിൽ ഉൾപ്പെടുന്നു. സിടി സ്കാൻ മെഷീനിൽ മൃതദേഹം കിടത്തി ശരീരത്തിന്റെ 25,000 ത്തോളം ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കുന്നു. ഇത് ഡോക്ടർമാർക്ക് പരിശോധിക്കാൻ സാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →