സംവരണം ഇനി എത്ര തലമുറകള്‍കൂടി തുടരണമെന്ന് പറയാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തൊഴിലവസരങ്ങളിലും വിദ്യാഭ്യാസമേഖലയിലും നല്‍കിവരുന്ന സംവരണം ഇനി എത്ര തലമുറകള്‍കൂടി തുടരണമെന്ന് പറയാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗക്കാര്‍ക്ക് സംവരണം അനുവദിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം ശരിവച്ചുള്ള ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള വിവിധ കേസുകളിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.ഈ കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഈ ചോദ്യമുന്നയിച്ചത്. സംവരണം നിര്‍ത്തലാക്കുകയോ അതില്‍ കുറവ് വരുത്തുകയോ ചെയ്യുന്നത് സാമൂഹിക അസമത്വത്തിലേക്ക് നയിക്കും. എത്ര തലമുറകള്‍ കൂടി അത് തുടരേണ്ടിവരുമെന്ന് കൃത്യമായി പറയാന്‍ സാധിക്കുമോയെന്ന് ജസ്റ്റിസ് അശോക് ഭൂഷനെ കൂടാതെ ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. സ്വാതന്ത്ര്യലബ്ദിയ്ക്കുശേഷം രാജ്യം ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നുള്ളത് വാസ്തവമാണെന്നും കോടതി നിരീക്ഷിച്ചു.

പട്ടികജാതി/ വര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകാവുന്ന അസമത്വത്തെക്കുറിച്ച് കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. മാറിയ സാമൂഹിക സാഹചര്യം കണക്കിലെടുത്ത് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന വിധിയും നിലവിലുള്ള സംവരണവും പുനപ്പരിശോധിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദത്തോടായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →