തിരുവനന്തപുരം: ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി.
വേട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 ന് അകം റിപ്പോർട്ട് നൽകണമെന്ന് കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് 17/03/21 ബുധനാഴ്ച വൈകിട്ട് നിർദേശം നൽകിയത്. അരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.
വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ബുധനാഴ്ച രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിരിക്കുകയാണെന്നും വോട്ടേഴ്സ് ലിസ്റ്റിൽ ഒരെ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേർത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഒരേ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

