കാലിഫോർണിയ: പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണയുടെ പുതിയ വകഭേദം അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് വ്യാപിക്കുന്നതായി റിപ്പോർട്. നിലവിൽ ലോകമാകെ പടരുന്ന കൊറോണ വൈറസിനേക്കാൾ പത്തിരട്ടിയിലേറെ മാരകമാണ് ഈ കാലിഫോർണിയൻ കൊറോണ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കാലിഫോർണിയയിൽ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോൾ ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാൽ, മറ്റിനങ്ങൾ ബാധിച്ചാൽ ഉണ്ടാകുന്നതിനെക്കാൾ ഏറെ വൈറൽ ലോഡ് ശരീരത്തിൽ ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടെ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ പത്തിരട്ടിയിലേറെ സാധ്യതയുണ്ട് എന്നതാണ്.
2020 മെയ് മാസത്തിലാണ് ഈ ഇനം വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ മാസം വരെ അത് വ്യാപകമല്ലായിരുന്നു. അടുത്തകാലത്ത്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ, 2020 സെപ്റ്റംബറിനും 2021 ജനുവരിക്കും ഇടയിലായി ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് 50 ശതമാനത്തിലധികം സാമ്പിളുകളില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ്.
ചുരുക്കത്തില്‍ പറഞ്ഞാൽ കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ ഏറ്റവും അധികം പകരുന്നത് ഈ ഇനത്തില്‍ പെട്ട വൈറസാണ്. മാര്‍ച്ച് മാസം അവസാനത്തോടെ കാലിഫോര്‍ണിയയിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരിലും ഈ വൈറസിന്റെ സാന്നിദ്ധ്യമായിരിക്കും കാണാനാകുക എന്നാണ് കണക്കാക്കപ്പെടുന്നത്.
മറ്റിനം കൊറോണ വൈറസ്സുകളേക്കാള്‍ 19 മുതല്‍ 24 ഇരട്ടി അധിക വ്യാപനശേഷിയുള്ള ഈ ഇനത്തിന് മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിവേഗം പെറ്റുപെരുകാനും കഴിയും. അതുകൊണ്ടുതന്നെ മറ്റിനങ്ങളേക്കാല്‍ ഇരട്ടിയിലധികം വൈറല്‍ ലോഡ് ഇത് ബാധിച്ചാല്‍ ഉണ്ടാകും. അതിനൊപ്പം തന്നെ വൈറസിനെ നേരിടാന്‍ ശരീരം സ്വാഭാവികമായി രൂപപ്പെടുത്തുന്നതോ വാക്സിന്റെ സഹായത്താല്‍ രൂപപ്പെടുന്നതോ ആയ ആന്റിബോഡികളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. ഇതിനെ പ്രതിരോധിക്കാനായി രൂപപ്പെടുത്തിയ ആന്റിബോഡികളുടെ എണ്ണം രണ്ടിരട്ടിയോളം കുറവായിരുന്നു.
കാലിഫോര്‍ണിയയില്‍ ഈ പുതിയ ഇനം വ്യാപകമാകാന്‍ തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഓരോ ഒൻപത് ദിവസങ്ങളിലും ഇരട്ടിയാകാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, പ്രതിദിന മരണനിരക്കിലും വര്‍ദ്ധനവ് ദൃശ്യമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

