ഭക്ഷണവും വെള്ളവുമില്ലാതെ 7 ദിവസമായി നടുക്കടലിൽ 90 റോഹിങ്ക്യൻ അഭയാർത്ഥികൾ, സഹായവുമായി ഇന്ത്യൻ സൈന്യം

കൊല്‍ക്കത്ത: ആന്‍ഡമാന്‍ കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ഏഴ് ദിവസത്തിലേറെയായി കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യ 23/02/21 ചൊവ്വാഴ്ച സഹായം എത്തിച്ചത്. എന്നാല്‍ ഇവരെ എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 11ന് ബംഗ്ലാദേശിലെ കോക്‌സസ് ബസാറില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് പുറപ്പെട്ട് ബോട്ടിന്റെ എഞ്ചിന് തകരാറിലാതിനെ തുടര്‍ന്നാണ് ഇവര്‍ നടുക്കടലില്‍ പെട്ടത്. 90 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടായിരുന്ന ബോട്ട് ഏഴ് ദിവസം മുന്‍പാണ് പ്രവര്‍ത്തനരഹിതമായത്. പിന്നീട് ബോട്ട് ഒഴുകിനീങ്ങി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തി. ഇതിനിടെ വയറിളക്കവും നിര്‍ജലീകരണവും ബാധിച്ച് എട്ട് പേര്‍ മരിച്ചു.

കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘യു.എന്‍ ഹൈകമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ്’ ആയിരുന്നു സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

എത്രയും വേഗം തന്നെ കടലില്‍ കുടുങ്ങിയ റോഹിങ്ക്യകളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്നും ഇനിയും ദുരന്തങ്ങളുണ്ടാകുന്നത് തടയണമെന്നുമായിരുന്നു യു.എന്‍.എച്ച്.സി.ആര്‍ ട്വീറ്റ് ചെയ്തത്. കടലില്‍ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് പുരാതനകാലം തൊട്ട് പാലിച്ചു പോരുന്ന കടമയാണെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →