ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് തള്ളി ദല്‍ഹി കോടതി. മാധ്യമപ്രവര്‍ത്തക പ്രിയരമണിക്ക് എതിരായ കേസാണ് തള്ളിയത്. ക്രിമിനല്‍ മാനനഷ്ടം നിലനില്‍ക്കില്ലെന്ന് കട്കട്ദുമ കോടതി നിരീക്ഷിച്ചു. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നും സ്ത്രീകളുടെ അന്തസിന് ഒരാളുടെ കീര്‍ത്തിയേക്കാൾ വിലയുണ്ടെന്നും കോടതി പറഞ്ഞു.
കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ താന്‍ എം.ജെ അക്ബറിനെതിരെ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് പ്രിയരമണി പറഞ്ഞിരുന്നു. കോടതിയെ താന്‍ അറിയിച്ചകാര്യങ്ങള്‍ പ്രിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും പുറത്തുവിട്ടിരുന്നു. ”ഞാന്‍ സത്യമാണ് പറഞ്ഞത്. എന്റെ ട്വീറ്റ് ദുരുദ്ദേശത്തോടെയുള്ളതല്ല. അവിശ്വസിക്കേണ്ടതില്ല. അപമാനകരമല്ല. ദുഷ്ടലാക്കോടെ ചെയ്തതല്ല, നുണക്കഥയുമല്ല” എന്നും പ്രിയ രമണി കോടതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ‘വോഗ്’ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ട് തന്റെ നേര്‍ക്ക് അക്ബര്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പ്രിയ ട്വീറ്റ് ചെയ്തത്. അക്ബറിന്റെ പേരെടുത്തു പറയാതെയായിരുന്നു ട്വീറ്റ്. പിന്നീടാണ് അക്ബറിന്റെ പേരെടുത്തു പറഞ്ഞത്. ‘മീ ടൂ’ മൂവ്മെന്റിന്റെ ഭാഗമായായിരുന്നു പ്രിയ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്.

