ദുബൈ: യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. അറബ് ലോകത്തെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം ഹോപ്പ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ. അമേരിക്ക, സോവിയറ്റ് യൂണിയൻ, യൂറോപ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുൻപ് ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ഏഴ് മാസം മുൻപാണ് ഹോപ് പേടകം ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58 നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററില്‍ നിന്നായിരുന്നു ചരിത്രദൗത്യം. ഹോപ്പ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ സുരക്ഷിതമായി പ്രവേശിക്കുകയെന്നതായിരുന്നു ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം. പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ് യുഎഇയുടെ ഹോപ്പ് പേടകം പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, ഇമേജര്‍, അള്‍ട്രാവയലറ്റ് സ്പെക്ട്രോമീറ്റര്‍ എന്നിവ ഹോപ്പിന്റെ പ്രധാന ഭാഗങ്ങളാണ്. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ദൗത്യം നിരീക്ഷിക്കുന്നത്.

