ഇടുക്കി: ഇടുക്കിയിൽ പൊലീസുകാരുടെ കാൻറീൻ നടത്തിപ്പ് ചട്ടവിരുദ്ധമെന്ന് ആഭ്യന്തര അന്വേഷണറിപ്പോർട്ട്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കാന്റീൻ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും എറണാകുളം റേഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോർട്ട് നൽകി. പൊലീസ് കാൻറീൻ നടത്തിപ്പിനെ കുറിച്ച് വിജിലൻസും അന്വേഷണം തുടങ്ങി.
ജില്ലാ പൊലീസ് മേധാവിയുടെയോ സർക്കാരിൻറയോ അനുമതിയില്ലാതെ പൊലീസുകാർ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന കാൻറീനുകള്‍ അടച്ചുപൂട്ടാൻ ഇടുക്കി എസ്പി കറുപ്പ സ്വാമി ഉത്തരവിട്ടിരുന്നു. ഇതിനിനെതിരെ പൊലീസ് സംഘനകള്‍ രംഗത്തുവന്നതോടെയാണ് എറണാകുളം റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്.
കാൻറീൻ നടത്തിപ്പ് ചട്ടവിരുദ്ധവും നിയമവിരുതവുമെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ഈ കാൻറീനുകള്‍ തുടർന്ന് പ്രവർത്തിക്കരുതെന്ന് ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്റ്റേഷൻറെ സ്ഥലത്ത് അനധികൃത നിർമ്മാണം നടത്തിയാണ് കാൻറീനുകള്‍ പ്രവർത്തിക്കുന്നത്. വെള്ളവും വൈദ്യുതിയും പൊലീസ് സ്റ്റേഷനിൽ നിന്നുമെടുക്കുന്നു.
പൊലീസ് കാൻറീൻ പൊലീസുകാർക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. പക്ഷെ ഇവിടെ ലാഭം ലക്ഷ്യമിട്ട് എല്ലാവർക്കും ഭക്ഷണം നൽകുന്നു. വരുമാനത്തെ കുറിച്ച് ഒരു കണക്കുമില്ല. ഏതാനും പൊലീസുകാർ വായ്പയെടുത്ത് നടത്തുന്ന കാൻറീനിൽ നിന്നുള്ള വരുമാനം ഏത് അക്കൗണ്ടിലേക്കാണ് പോകുന്നതെന്നതിനെ കുറിച്ചും വ്യക്തതയില്ല.
ഭക്ഷ്യ സുരക്ഷ ലൈസൻസോ പഞ്ചായത്തിന്റെ ലൈസൻസോ ഇല്ലെന്നും സമിതി കണ്ടെത്തി. സ്റ്റേഷനുകളിൽ ജോലി ചെയ്യേണ്ട പൊലീസുകാരാണ് കാൻറീൻ നടത്തിപ്പുകാരായി നിൽക്കുന്നതെന്നും അന്വേഷണ സംഘം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

