ലക്‌നൗ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുന്നത്.
നാലു ദിവസം മുന്‍പ് മൃഗശാലയിലെ കാട്ടുകോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗശാലയുടെ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസം വില്‍പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
അറിയിപ്പുണ്ടാകുന്നതുവരെ മൃഗശാല അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി. മൃഗശാല 15 ദിവസത്തേക്ക് അടയ്ക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

