മോസ്കോ: 12,000 വർഷങ്ങൾക്ക് മുമ്പ് സൈബീരിയൻ ഉൾപ്രദേശത്ത് ജീവിച്ച കമ്പിളി രോമങ്ങളുളള ഒരു കണ്ടാമൃഗത്തിന്റെ (Woolly Rhino) അവശിഷ്ടം കണ്ടെടുത്തിരിക്കുകയാണ് റഷ്യൻ ശാസ്ത്രജ്ഞർ.
എന്നാൽ പുതിയ കണ്ടെത്തലിൽ കൗതുകത്തേക്കാളും ശാസ്ത്രലോകത്തിനുള്ളത് ആശങ്കയാണ്. റഷ്യയുടെ വിശാലമായ സൈബീരിയൻ പ്രദേശത്ത് ഇത്തരം കണ്ടെത്തലുകൾ വർദ്ധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനം ആർട്ടിക്ക് മേഖലയെ ഭൂമിയിലെ മറ്റ് പ്രദേശങ്ങളേക്കാളും വേഗത്തിൽ ചൂടാക്കുന്നു. മണ്ണിനിടയിലെ നിതാന്ത ഹിമം പോലും ഉരുകിത്തുടങ്ങുന്നു. പതിനായിരം വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ജന്തുക്കളുടെ അവശിഷ്ടങ്ങൾ പോലും പുറത്തെത്തുന്നത് ഇങ്ങനെയാണ്.
2020 ഓഗസ്റ്റിലും ഒരു നദിയിൽ നിന്ന് ഇത്തരമൊരു കാണ്ടാമൃഗത്തിൻ്റെ ശേഷിപ്പ് കണ്ടെത്തിയിരുന്നു.
11,700 വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലാണ് കമ്പിളി കാണ്ടാമൃഗങ്ങൾ ജീവിച്ചിരുന്നത് എന്നാണ് ഗവേഷകർ കരുതുന്നത്.

