കോട്ടയം: അഭയ കേസ് പ്രതികള്‍ സഹായത്തിനായി തന്നെ സമീപിച്ചിരുന്നൂവെന്ന് പൊതുപ്രവര്ത്തകന് കളര്‍കോട് വേണുഗോപാല്‍. കേസില്‍ നര്‍കോ അനാലിസിസ് പരിശോധന നടക്കാതിരിക്കാൻ പ്രതികള്‍ ശ്രമിച്ചിരുന്നു. പരിശോധന നടത്തിയാല്‍ സത്യം പുറത്ത് വരുമെന്ന ഭയം പ്രതികള്‍ക്ക് ഉണ്ടായിരുന്നൂവെന്നും കളര്‍കോട് വേണുഗോപാല്‍ പറഞ്ഞു.
കേരള ഹൈക്കോടതിയില്‍ സ്ഥാപിച്ച ചിഹ്നത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി കോടതിക്കെതിരെ പോരാട്ടം നടത്തിയയാളാണ് ഇദ്ദേഹം. ഈ പ്രശസ്തിയില്‍ നില്‍ക്കെയാണ് അഭയാ കേസ് പ്രതിയായ ഫാദര്‍ തോമസ് കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനെ ഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്നത്. അഭയ കേസില്‍ നര്‍കോ അനാലിസിസ് പരിശോധന നടത്തുന്നതിനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കണമെന്നതായിരുന്നു ആവശ്യം. ഇതിനായി വലിയ പാരിതോഷികവും പ്രതി വാഗ്ദാനം ചെയ്തു.
എന്നാല്‍ പ്രതിയുമായുള്ള ഫോണ്‍ സംഭാഷണം സിബിഐ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വേണുഗോപാലിനെ വിളിപ്പിച്ച് സിബിഐ മൊഴിയെടുത്തു. വേണുഗോപാല്‍ സത്യം പറഞ്ഞതോടെ പിന്നെ സമ്മര്‍ദം മൊഴി മാറ്റി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു.

