വര്‍ക്കലയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി

തിരുവനന്തപുരം: വര്‍ക്കലയിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. 2020 ജൂലൈ 16 നാണ് വര്‍ക്കല മടവൂര്‍ സ്വദേശിനി 38 കാരിയായ സുമിയുടെ മരണം. സുമി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് സഹോദരി സീമയെ സുമിയുടെ ഭര്‍ത്താവ് അരവിന്ദ് അറിയച്ചിരുന്നത്.

പിന്നീട് മരണകാരണം ലിവര്‍ സിറോസിസെന്നും,ക്യാന്‍സറെന്നും മാറ്റിമാറ്റി പറഞ്ഞു. സുമിയെ ഭര്‍ത്താവ് അരവിന്ദ് മര്‍ദ്ദിക്കാറുണ്ടെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞിട്ടുളളതായും സീമ പറയുന്നു. സംശയം തോന്നിയ സീമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചെങ്കിലും സുമിയുടെ ഭര്‍ത്താവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെയാണ് അരവിന്ദിന്റെ അടുത്ത സുഹൃത്തും സീമയുടെ ഭര്‍ത്താവുമായ ശങ്കര്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെ ചേച്ചിയെപ്പോലെ നിന്നെയും കൊല്ലുമെന്ന് പറഞ്ഞത്.

ഇതോടെ സീമയുടെ സംശയം ബലപ്പെടുകയായിരുന്നു. പിന്നാലെ പളളിത്തുറ സ്റ്റേഷനില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കി. എന്നാല്‍ സ്റ്റേഷനില്‍ നിന്നും മാസങ്ങള്‍ പിന്നിട്ടിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്ന ഘട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്. തലയിലും ശരീരത്തിലും പരിക്കുപറ്റിയതിന്റെ നിരവധി അടയാളങ്ങള്‍ സുമിയുടെ ശരീരത്തിലണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു,

ദുരൂഹത കൂടിയതോടെ സുമിയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കാണിച്ച് സഹോദരി സിമി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. തന്റെ ഭര്‍ത്താവ് ശങ്കറും സുമിയുടെ ഭര്‍ത്താവ് അരവിന്ദും സ്വത്തിന് വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുളള ഡിജിപിയുടെ ഉത്തരവ് .ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →