അബുദാബി: അബുദാബിയുടെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു.
യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്രപരമായ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് നാമനിര്‍ദേശം.
2020 സെപ്റ്റംബറില്‍ വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇസ്രയേലുമായി യുഎഇ സമാധാനക്കരാര്‍ ഒപ്പിട്ടത്. സമാധാനത്തിന്റെ പുതിയ പുലരിയെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഒപ്പുവെച്ചത്.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ലത്തീഫ് അല്‍ സയാനിയുമാണ് പ്രതിനിധികളായി കരാറുകളില്‍ ഒപ്പിട്ടത്.
കരാര്‍ ഒപ്പിടുന്നതിനു മുന്‍പു നെതന്യാഹുവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രയേലുമായി സമാധാനക്കരാറിനായി കുറഞ്ഞത് 6 രാജ്യങ്ങളെങ്കിലും തയ്യാറാണെന്നും ട്രംപ് അറിയിച്ചിരുന്നു.

