കൊച്ചി: ഉഭയസമ്മതപ്രകാരം നടന്ന ലൈംഗിക ബന്ധമാണെന്നും പ്രതി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരി. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്കി.
കുളത്തൂപ്പുഴയില്‍ ക്വാറന്റീന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് വഴിത്തിരിവ്.
ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന യുവതിയുടെ മൊഴിയിൽ വ്യക്തത വരുത്താന്‍ അന്വേഷണം നടത്തണമെന്ന് കോടതി ഡി.ജി.പിയ്ക്ക് നിര്‍ദേശം നൽകി. 2020 സെപ്റ്റംബറിലായിരുന്നു പീഡനത്തിനിരയായ യുവതി പരാതി നൽകിയത്.
മലപ്പുറത്ത് വീട്ടുജോലിക്കാരിയായിരുന്ന യുവതി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ വീട്ടിലെത്തിയപ്പോൾ കെട്ടിയിട്ട് വായില്‍ തുണിതിരുകി രാത്രി മുഴുവന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ക്വാറന്റീന് ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് പീഡനം നടത്തിയതെന്നാണ് എഫ്.ഐ.ആർ. സംഭവത്തെ തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

