തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പുതിയ രേഖകള്‍ ഹാജരാക്കാനുളള സിബിഐ ശ്രമം പ്രതിഭാഗത്തിന്റെ എതിര്‍പ്പ് മൂലം നടന്നില്ല. കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതിയിലാണ് രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ശ്രമിച്ചത്. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രതിഭാഗം വിവിധ കോടതികളില്‍ ഫയല്‍ ചെയ്തിരുന്ന ഹര്‍ജികളും സത്യവാങ് മൂലവുമാണ് കേസിലെ തെളിവായി വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ സിബിഐ തീരുമാനിച്ചത്. ഇത്രയും നാള്‍ കൈവശമുണ്ടായിരുന്ന രേഖകള്‍ 49 സാക്ഷികളെ വിസ്തരിച്ചപ്പോഴും സിബിഐ ഹാജരാക്കാതിരുന്നതിനെയാണ് പ്രതിഭാഗം ചോദ്യം ചെയ്തത്. മാത്രമല്ല രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കുപകരം ഫോട്ടോകോപ്പികള്‍ ഹാജരാക്കാനും സിബിഐ ശ്രമിച്ചു.
ഇതുവരെ ഉന്നയിക്കാത്ത പുതിയ വാദവും കേസ് വിചാരണയുടെ അവസാനം രേഖകള്‍ ഹാജരാക്കാനുളള തിടുക്കവും സംശയം വര്‍ദ്ധിപ്പിക്കുന്നതായി പ്രതിഭാഗം ആരോപിച്ചു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ കോടതി അനുവദിച്ചില്ല. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി സിബിഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
അതിനിടെ പ്രതിഭാഗത്തു നിന്ന് സാക്ഷികളെ ആരെയും വിസ്തരിക്കേണ്ടെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കി, കോടതി പിരിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോടതിയുടെ ഓഫീസിലെത്തി ഫയല്‍ ചെയ്തത്. ഹര്‍ജിയുടെ പകര്‍പ്പ് സിബിഐക്ക് കൈമാറി. കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ ആവശ്യപ്പെട്ട സാക്ഷിയിയായ പിറവം എസ്എച്ചജ്ഒയ്ക്ക് ഈ മാസം 16 ന് ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചിട്ടുളളതായി സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കേണ്ടെന്ന പ്രതിഭാഗം ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

