ചോറ്റാനിക്കര അമ്മക്ക് 500 കോടി സമര്‍പ്പിച്ച് സ്വര്‍ണ്ണവ്യാപാരി ഗണശ്രാവണന്‍

കൊച്ചി: തന്നെ സ്വപ്‌ന തുല്ല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കര അമ്മക്ക് 500 കോടിയുടെ സമര്‍പ്പണവുമായി ബംഗളൂരു സ്വദേശി ശ്രാവണന്‍. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500കോടി സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണവ്യാപാരി തീരുമാനിക്കുകയായിരുന്നു.

നാലുവര്‍ഷം മുമ്പുവരെ പട്ടിണിയിലും ദുരിതത്തിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞുനില്‍ക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയില്‍ അഭയം പ്രാപിക്കുന്നത്. ഏതാനം വര്‍ഷം കൊണ്ട് ബിസിനസ് വാനോളം ഉയര്‍ന്നു. പാവപ്പെട്ട പൂജാരി കുടുംബത്തില്‍ ജനിച്ചയാളാണ് താന്‍ എന്നും സംഗീത പ്രേമം കാരണം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കന്‍ കഴിയാതെ സംഗീതവുമായി നടക്കുയായിരുന്നു താനെന്നും ശ്രാവണന്‍ പറയുന്നു.

പ്രതിസന്ധികള്‍ക്കിടയില്‍ ഒരു ഗുരുവാണ് ചോറ്റാനിക്കരയില്‍ പോകാന്‍ തന്നെ ഉപദേശിക്കുന്നത്. അന്നുമുതല്‍ എല്ലാ പൗര്‍ണ്ണമിക്കും മുടങ്ങാതെ ചോറ്റാനിക്കരയില്‍ എത്തും. 46 കാരനായ ശ്രവണന്‍ പറഞ്ഞു.ബാംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവണന്‍. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണ വജ്ര കയറ്റുമതി സ്ഥാപനമാണിത്.

എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്പാട് നിന്നും ഇവിടേക്ക് ഭക്തര്‍ എത്തിച്ചേരും. അതിനുളള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തുന്നു. ചില സ്വാര്‍ത്ഥതാല്‍പ്പര്യക്കാര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. ഹൈക്കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ പണികള്‍ ആരംഭിക്കും.

5 വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തീകരിക്കും.ഇതിനായി 200 കോടി രൂപ കോടതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കും. കമ്പനി നേരിട്ടാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നതെന്ന് ആര്‍ക്കിടെക്ട് ബി.ആര്‍.അജിത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →