പാട്ന: ബീഹാര്‍ നിയമ സഭാ തെരഞ്ഞടെുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തിരശീല വീണു. ബുധനാഴ്ച (28.10.2020)യാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. 1066 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുളളത്. ഇതില്‍ 114 പേര് സ്ത്രീകളാണ്.
ഒന്നാംഘട്ടത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് റാലികളെ അഭിസംബോധന ചെയ്തിരുന്നു. രണ്ടുറാലികളില് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. മോദിക്കുപുറമേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , ബിജെപി അദ്ധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരെല്ലാം അയോദ്ധ്യയിലെ രാമക്ഷേത്രം ,ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തിയത്. ഇവയെ എതിര്‍ത്ത പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കള്‍ വിവിധ റാലികളില്‍ വിമര്‍ശനം ഉന്നയിച്ചു.
നാലാം തവണയും ഭരണം പിടിക്കാനുളള ശ്രമമാണ് നിലവിലെ മുഖ്യമന്ത്രിയും ജെഡിയു അദ്ധ്യക്ഷനുമായ നിതീഷ് കുമാര്‍ നടത്തുന്നത്. ഒന്നാംഘട്ടത്തില്‍ അദ്ദേഹം ശക്തമായ പ്രചരണമാണ് നയിച്ചത്. പ്രധാന മന്ത്രി മോദിക്കൊപ്പം രണ്ടുവേദികള്‍ പങ്കിട്ടിരുന്നു., തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പസ്വാന്റെ പ്രഖ്യാപനം ഇത്തവണ രാഷ്ട്രീയ നിരീക്ഷകരെ ആശയ കുഴപ്പത്തിലാക്കിയിരുന്നു. പിതാവ് റാംവിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്ന് വൈകിയാണ് ചിരാഗ് പ്രചരണത്തിനിറങ്ങിയത്.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബാര്‍, ശതുഘ്നന്‍ സിന്‍ഹ, ബിഎസ് പി നേതാവ് മായവതി, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ഒവൈസി, സിപിഐയുടെ കനയ്യ കുമാര്‍ എന്നിവര്‍ പ്രചരണ രംഗത്തുണ്ടായിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
ബീഹാറിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം വിവാദമായിരുന്നു. ഇതോടെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. മറ്റു സംസ്ഥാനക്കാര്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി ലഭിക്കില്ലേ എന്ന ചോദ്യം ഉയര്‍ന്നു. കേന്ദ്ര ധനമന്ത്രിതന്നെ പിന്നീട് വിശദീകരണം നല്കി.
ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ജെഡി 42 സീറ്റുകളിലും, ജെഡിയു 41 സീറ്റുകളിലും ബിജെപി 29 ലും കോണ്‍ഗ്രസ് 21 ലും എല്‍ജെപി 41 സീറ്റുകളിലും ജനവിധി തേടുന്നുണ്ട്.

