തിരുവനന്തപുരം: കോവിഡും തുടര്‍ന്ന് വന്ന ലോക്ഡൗണും മറ്റ് പലരെയും പോലെ ചിത്രകാരനായ കൃഷ്ണന്‍കുട്ടിയുടെയും തൊഴില്‍ ഇല്ലാതാക്കി. എന്നാല്‍ പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടിക്ക് മുന്നില്‍ തെളിഞ്ഞത് പുതിയ സാധ്യതകള്‍. ഇതിനായി ഈ കലാകാരന്‍ തിരഞ്ഞെടുത്തത് വിഷ കൂണുകളെയാണ്.
ഭക്ഷ്യയോഗ്യമല്ലാത്ത വിഷ കൂണുകൾക്ക് നിറം നല്‍കി അവയില്‍ വിസ്മയ രൂപങ്ങള്‍ വിരിയിക്കുകയാണ് ഇപ്പോള്‍ ഈ എടപ്പാൾ വെങ്ങിണിക്കര സ്വദേശി. കൃഷ്ണകുട്ടിയുടെ കരവിരുതിൽ ഈ കൂണുകൾക്ക് കൈവരുന്നത് വ്യത്യസ്ത ഭാവങ്ങളാണ്.
ഒരു മഴയിൽ നാമ്പെടുക്കുന്ന മരക്കൂണുകൾക്ക് പരമാവധി 4 ദിവസമാണ് ആയുസ്. എന്നാൽ ഇവ കൃഷ്ണൻകുട്ടിയുടെ കയ്യിലെത്തിയാൽ രണ്ടര വർഷംവരെ തിളങ്ങി നിൽക്കും.
കൂണുകൾ പറിച്ചശേഷം തിളപ്പിച്ച വെള്ളത്തിൽ കഴുകി വെയിലിൽ ഉണക്കിയെടുക്കും. കൂണിന് ബലം കൈവരാനാണിത്. ഇതിനു ശേഷമാണ് ചിത്ര രചന ആരംഭിക്കുന്നത്.
വിവിധ രൂപങ്ങൾക്ക് 1000 ത്തില്‍ അധികം രൂപയാണ് വില.
മരത്തിലുണ്ടാകുന്ന മിക്ക കൂണുകളിലും ചിത്രരചന സാധ്യമാണെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. പേപ്പറിലും ചുവരിലും ഉള്ള ചിത്രരചനകളിൽ നിന്ന് വേറിട്ട അനുഭവമാണ് കലാസ്വാദകര്‍ക്ക് കൂണിലെ ഈ വാഗ്മയ ചിത്രങ്ങള്‍ സമ്മാനിക്കുന്നത്.
കോവിഡ് കാലത്ത് വിഷക്കൂണില്‍ വിസ്മയ രൂപങ്ങള്‍ വിരിയിച്ച് കൃഷ്ണന്‍കുട്ടി
