കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഖോര്‍ പ്രവിശ്യയിൽ ഞായറാഴ്ച (18/10/20) ഉണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ പോലീസ് ആസ്ഥാനത്തിന് സമീപത്തായിരുന്നു സംഭവം.
അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരാനാണ് ഭീകരാക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. ഭീകരാക്രമണത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ വരും ദിവസങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ് വിലയിരുത്തല്‍.
ശക്തമായ സ്ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾ ഭാഗീകമായി തകർന്നിട്ടുണ്ട്.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നിൽ താലിബാനാണെന്നാണ് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം പറയുന്നത്.

