സി പി എമ്മിൻ്റ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിലേക്ക്

കണ്ണൂര്‍: സി പി എമ്മിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയിലേക്ക് . തലശേരി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു ശശിക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ശശി പറഞ്ഞു.

പുഷ്പന്റെ ജേഷ്ഠ സഹോദരനാണ് ബിജെപിയില്‍ അംഗത്വം എടുത്ത ശശി.
1994 നവംബർ 25 ന് കൂത്തുപറമ്പില്‍ നടന്ന സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് പുഷ്പന് വെടിയേറ്റത്. മന്ത്രി എം.വി. രാഘവനെ ഡിവൈഎഫ്‌ഐ തടഞ്ഞപ്പോള്‍ നടന്ന വെടിവയ്പ്പിനിടയിൽ പുഷ്പൻ്റെ
കഴുത്തിന് പിന്നിൽ വെടിയേൽക്കുകയായിരുന്നു. സുഷുമ്ന നാഡിയില്‍ ഗുരുതരമായ പരിക്കേറ്റ പുഷ്പന്റെ ജീവൻ തിരിച്ചു കിട്ടിയെങ്കിലും കിടപ്പിലാണ്.
അന്നുതൽ സിപിഎമ്മിന്റെ ശക്തമായ സംരക്ഷണത്തിലാണ് പുഷ്പനും കുടുംബവും കഴിയുന്നത്.

അന്നത്തെ വെടിവെയ്പിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി.
മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു. മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. സി പി എമ്മിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന നിലയിലാണ് പുഷ്പൻ ആദരിക്കപ്പെടുന്നത്. ആ കുടുംബത്തിൽ നിന്നാണ് ഒരാൾ ബി ജെ പിയിലേക്ക് ചുവടു മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →