തിരുവനന്തപുരം :മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കൊവിഡ് നോഡൽ ഓഫിസർമാർ രാജിവച്ചു. അധിക ചുമതല വഹിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ച സംഭവത്തിൽ വീഴ്ച കണ്ടെത്തിയെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അരുണയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നോഡൽ ഓഫിസർമാർ ആ സ്ഥാനം രാജിവെച്ചത്. രണ്ടു ഹെഡ് നഴ്സുമാരെയും സസ്പൻഡ് ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കുന്നതിനിടെയാണ് രാജി.
ഡോക്ടർ അരുണയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്
ഡോക്ടറുമാരുടെ സംഘടന റിലെ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടന 03-10-2020, ശനിയാഴ്ച കരിദിനവും ആചരിക്കുകയാണ്.
ഇക്കാര്യം ഉന്നയിച്ച് വെള്ളിയാഴ്ച രാത്രി ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ അമ്പതോളം ഡോക്ടർമാർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

