കൊച്ചി: അനിയത്തിപ്രാവിന്റെ സെറ്റില്‍ വെച്ച് ശ്രീവിദ്യയാണ് താനും തിലകനും തമ്മില്‍ നിലനിന്ന പിണക്കം മാറ്റിയതെന്ന് കെ.പി.എ.സി.ലളിത. ഒരു മുന്‍നിര സംവിധായകന്‍ തന്നെയും തിലകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു കഥ ആലോചിച്ചിരുന്നു. പക്ഷേ പ്രോജക്ട് നടക്കാതെ പോയി.
തിലകനുമായി നിലനിന്നിരുന്ന യഥാര്‍ത്ഥ കലഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് കെപിഎസി ലളിത.
അതിനു ശേഷമാണ് ചമയം എന്ന സിനിമ ചെയ്തത്. അതില്‍ എനിക്ക് റോള്‍ ഇല്ലായിരുന്നു. തിലകന്‍ ചേട്ടനായിരുന്നു മുരളിയുടെ റോള്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് അന്ന് സുഖമില്ലാത്ത അവസ്ഥയായിരുന്നു . കടല്‍ വെള്ളത്തില്‍ ഇറങ്ങാനൊക്കെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു. അങ്ങനെ കാസ്റ്റിംഗില്‍ മാറ്റം വരുത്തി മുരളിക്ക് ആ റോള്‍ നല്‍കി. പിന്നീടു ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ ഒരു സിനിമയില്‍ ഒന്നിച്ച് വന്നപ്പോള്‍ അദ്ദേഹം എന്നോട് ആവശ്യമില്ലാതെ വഴക്കിനു വന്നു. ഞാന്‍ ആണ് അദ്ദേഹത്തെ ചമയത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും സിനിമയില്‍ ജാതി കളിയാണ് എന്നൊക്കെ അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ടപ്പോള്‍ ഞാനും വെറുതെ ഇരുന്നില്ല. ഞാനും എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അങ്ങനെ വഴക്ക് ഗുരുതരമായി. അവിടെ വച്ചാണ് ഞങ്ങള്‍ തമ്മില്‍ തെറ്റിയത്.
വഴക്കിട്ടു ഇരുന്നിട്ടും ഞങ്ങള്‍ ഒന്നിച്ച് വീണ്ടും സിനിമ ചെയ്തു. ഹാര്‍ബര്‍, സ്ഫടികം ഇതൊക്കെ ഞങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാതിരുന്നപ്പോള്‍ ചെയ്ത സിനിമയാണ്. കെ.പി.എ.സി ലളിത പറയുന്നു. തന്റെതായ നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടായിരുന്ന നടനായിരുന്നു തിലകന്‍. നടി കെപിഎസി ലളിതയുമായി തിലകനുണ്ടായിരുന്ന അകലം മലയാള സിനിമയിലെ പരസ്യമായ രഹസ്യമായിരുന്നു.

