ന്യൂഡൽഹി, 2026 ജൂൺ 26
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജനവിശ്വാസ നിയമത്തിലെ പ്രധാന പരിഷ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു. ഔഷധങ്ങളും സൗന്ദര്യവർധക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഉൾപ്പെടുന്ന ഭേദഗതികളാണ് നടപ്പാക്കിയത്. വ്യാപാര സ്ഥാപനങ്ങളുടെ നടപടിക്രമഭാരം കുറയ്ക്കുകയും വിശ്വാസത്തെ അടിസ്ഥാനമാക്കിയ ഭരണരീതി ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ലക്ഷ്യം. അതേസമയം, പൊതുജനാരോഗ്യത്തിനും ഉപഭോക്തൃസുരക്ഷയ്ക്കും ഭീഷണിയാകുന്ന ഗുരുതര കുറ്റങ്ങൾക്കെതിരായ കർശന നടപടികൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
ചെറിയതും സാങ്കേതികവുമായ ചില നിയമലംഘനങ്ങൾ ഇനി ക്രിമിനൽ കേസുകളാക്കില്ല. പകരം ഭരണപരമായ പിഴ ചുമത്തുന്ന രീതിയാകും സ്വീകരിക്കുക. സർക്കാർ വിശകലന റിപ്പോർട്ട് പരസ്യത്തിനായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വ്യവസ്ഥ ഒഴിവാക്കി. കുറഞ്ഞ അപകടസാധ്യതയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരക്കുറവും ലേബലിലെ ചെറിയ പിഴവുകളും ഭരണപരമായ പിഴയുടെ പരിധിയിലാക്കി. എന്നാൽ വ്യാജമോ മായം കലർന്നതോ ആയ സൗന്ദര്യവർധക വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് നിലവിലുള്ള കർശന ശിക്ഷ തുടരും. രേഖകൾ സൂക്ഷിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമ ലംഘനങ്ങളും ഇനി ഭരണപരമായ പിഴയുടെ പരിധിയിലാകും. ഇതിനായി തീർപ്പുകൽപ്പിക്കൽ അധികാരികളെയും അപ്പീൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ നിയമത്തിലും ചില മാറ്റങ്ങൾ നടപ്പാക്കി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വ്യാജപരാതി നൽകിയാൽ ഇനി കോടതി പിഴയ്ക്ക് പകരം ഭരണപരമായ പിഴ ചുമത്തും. പിടിച്ചെടുത്ത വസ്തുക്കളിൽ ഇടപെടുന്നതിനുള്ള തടവുശിക്ഷ ആറുമാസത്തിൽ നിന്ന് മൂന്നുമാസമാക്കി കുറച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ തടയുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായും, അതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഭാരതീയ ന്യായ സംഹിതയിൽ ഇതിനകം ഉൾപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം നടപടിക്രമഭാരം കുറച്ച് കൂടുതൽ കാര്യക്ഷമമായ നിയന്ത്രണ സംവിധാനം ഉറപ്പാക്കാനാണ് ഈ പരിഷ്കാരങ്ങളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.