ഹൈലൈറ്റുകൾ
- നിഹാംഗ് സംഘടന പഞ്ചാബിൽ 'ഖൽസ നികുതി' പിരിവ് തുടങ്ങി.
- ഹിമാചൽ പ്രവേശന നികുതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണിത്.
- ചെറിയ വാഹനങ്ങളിൽ നിന്ന് 100 രൂപയാണ് പിരിവ്.
- കിരത്പുർ സാഹിബിന് സമീപമാണ് പിരിവ് ആരംഭിച്ചത്.
- ഹിമാചൽ നികുതി വിവാദം തുടരുകയാണ്.

News Portal

ചണ്ഡീഗഢ്, 2026 ജൂൺ 4 –
ഹിമാചൽ പ്രദേശ് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന നികുതിക്കെതിരെ പ്രതിഷേധം ശക്തമാക്കി നിഹാംഗ് സംഘടനയായ തര്നാ ദൾ. ഹിമാചൽ പ്രദേശിൽ നിന്ന് പഞ്ചാബിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ‘ഖൽസ നികുതി’ എന്ന പേരിൽ തുക പിരിക്കാൻ സംഘടന ആരംഭിച്ചു. കിരത്പുർ സാഹിബിന് സമീപമുള്ള കുള്ളു-മണാലി ദേശീയപാതയിലായിരുന്നു പിരിവ്. ചെറിയ വാഹനങ്ങളിൽ നിന്ന് 100 രൂപയും ലഘു വാണിജ്യ വാഹനങ്ങളിൽ നിന്ന് 200 രൂപയും വലിയ വാഹനങ്ങളിൽ നിന്ന് 300 മുതൽ 500 രൂപ വരെയും പിരിച്ചുവെന്നാണ് സംഘടനയുടെ നേതാക്കൾ വ്യക്തമാക്കിയത്.
പിരിച്ചെടുക്കുന്ന തുക പൊതുനന്മയ്ക്കായി ഉപയോഗിക്കുമെന്നാണ് നിഹാംഗ് നേതാവ് അച്ഛർ സിങ്ങിന്റെ വിശദീകരണം. ആരെയും നിർബന്ധിച്ച് പണം വാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത അതോറിറ്റി പിരിയുന്ന ടോൾ റോഡ് നിർമ്മാണത്തിനും പരിപാലനത്തിനുമാണെന്നും എന്നാൽ ഹിമാചൽ സർക്കാർ യാത്രക്കാർക്ക് അനാവശ്യ സാമ്പത്തിക ഭാരം സൃഷ്ടിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി അതേ ദേശീയപാതയിൽ റോഡ് ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.
1975ലെ നിയമപ്രകാരം ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കുന്നുണ്ട്. 2026ൽ വിവിധ വാഹന വിഭാഗങ്ങൾക്ക് നികുതി വർധിപ്പിക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. പഞ്ചാബിലെയും ഹരിയാനയിലെയും യാത്രക്കാരും ചരക്കുവാഹന ഉടമകളും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് സ്വകാര്യ കാറുകൾക്കുള്ള വർധന ഹിമാചൽ സർക്കാർ ഭാഗികമായി പിൻവലിച്ചെങ്കിലും പ്രതിഷേധം തുടർന്നു.
ഹിമാചൽ പ്രവേശന നികുതിക്കെതിരായ പ്രതിഷേധങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി പഞ്ചാബ്-ഹിമാചൽ അതിർത്തിയിൽ തുടരുകയാണ്. സമാന നികുതി ഹിമാചൽ വാഹനങ്ങളിൽ നിന്ന് പഞ്ചാബിലും ഈടാക്കണമെന്ന ആവശ്യവും വിവിധ സംഘടനകൾ ഉയർത്തുന്നുണ്ട്. നിഹാംഗുകളുടെ പുതിയ നടപടി ഈ വിവാദത്തിന് കൂടുതൽ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം നൽകിയിരിക്കുകയാണ്.